മുട്ടം: മുട്ടം പഞ്ചായത്ത് ബസ് സ്റ്റാന്റിലെ വെയിറ്റിങ് ഷെഡ് ബസ് നിര്‍ത്തുന്നതിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. വെയിറ്റിങ് ഷെഡിനു സമീപം ബസ് നിര്‍ത്തുമ്പോള്‍ ബസിന്റെ വാതില്‍ വെയിറ്റിങ് ഷെഡില്‍ നിന്നും നേരെ കയറാവുന്ന രീതിയിലല്ല. യാത്രക്കാര്‍ ബസ് നില്ക്കുമ്പോള് ബസിനെ മറികടന്നു വേണം വാതിലിനു സമീപം എത്താന്‍. ഇത് പലപ്പോഴും അപകടം ഉണ്ടാക്കുന്നു. ബസിന്റെ മുന്നിലൂടെയും പിന്നിലൂടെയും കടന്നു വേണം യാത്രക്കാര്‍ക്ക് ബസില്‍ കയറാന്‍. കഴിഞ്ഞയാഴ്ച ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിരുന്ന ബസില്‍ കയറുവാന്‍ ഓടിയെത്തിയ യാത്രക്കാരി തട്ടി വീണത് ബസിന്റെ ടയറിന്റെ അടിയിലേക്കായിരുന്നു. കണ്ടു നിന്നവര്‍ ഒച്ച വെച്ച് യാത്രക്കാരിയെ രക്ഷിക്കുകയായിരുന്നു. ബസില്‍ കയറാന്‍ യാത്രക്കാര്‍ ബസിന്റെ ഇരുവശങ്ങളിലൂടെയും എത്തുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടില്ല. അശാസ്ത്രീയമായാണ് ബസ് സ്റ്റാന്റിലെ വെയിറ്റിങ് ഷെഡ് നിര്‍മ്മിച്ചിട്ടുള്ളത്. മുട്ടം വഴി ഈരാറ്റുപേട്ട പാല ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ കയറിയിട്ടാണ് പോകുന്നത്. ബസുകള്‍ തിരികെ വരുമ്പോള്‍ ഇവിടെയല്ല സ്റ്റോപ്പ്. അതിനാല്‍ തന്നെ ബസില്‍ ആളുകള്‍ക്ക് കയറേണ്ട രീതിയില്‍ തന്നെ വെയിറ്റിങ് ഷെഡ് നിര്‍മ്മിക്കണം. ഇപ്പോള്‍ ഉള്ള വെയിറ്റിങ് ഷെഡ് പൊളിച്ച് ബസ് സ്റ്റാന്റിന്റെ മധ്യഭാഗത്തേക്ക് മാറ്റി പുനര്‍നിര്‍മ്മിച്ചാല്‍ ഇപ്പോഴുള്ള അപകട സാധ്യത ഒഴിവാക്കുവാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: