പാലക്കാട്: കാലുകഴുകി വന്ദിച്ച് പൂവിട്ട് പാദപൂജ നടത്തി കുട്ടികള്‍ അനുഗ്രഹം തേടിയപ്പോള്‍ സന്തോഷംകൊണ്ട് അധ്യാപികയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഒരുകൂട്ടം വിദ്യാര്‍ത്ഥികളും സഹഅധ്യാപകരും ചേര്‍ന്ന് അപമാനിച്ച് ശവക്കല്ലറയുണ്ടാക്കി പടിയിറക്കിവിട്ട വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.ടി.എന്‍.സരസുവിന് ബാലഗോകുലത്തിന്റെ ഗുരുപൂജ. പാലക്കാട് അകത്തേത്തറ നന്ദഗോപന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലാണ് ഗുരുപൂജമഹോത്സവം സംഘടിപ്പിച്ചത്.
ഗുരുവെന്ന മഹത്തായ സങ്കല്പത്തിന് സ്ഥായീഭാവം നല്കുന്ന ഗുരുപൂര്ണിമദിനം ഒരിക്കലും മറക്കാനാവില്ല. ജീവിതത്തില്‍ ഇത്രയും ഹൃദയസ്പര്‍ശിയായ അനുഭവം ഉണ്ടായിട്ടില്ലെന്നും ഒരിക്കലും മറക്കാനാവാത്ത സംഭവമാണ് ഇതെന്ന് പറയുമ്പോള്‍ ടീച്ചര്‍ വികാരഭരിതയായി. മന്ത്രങ്ങളും ശ്ലോകങ്ങളുംകൊണ്ട് മുഖരിതമായചടങ്ങില് സംസാരിക്കുമ്പോള്‍ ടീച്ചറുടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു.
തനിക്ക് ് പുതിയൊരു അനുഭവമാണെന്നും ഞാന്‍ കണ്ട്പരിചയിച്ച ലോകത്തില്‍ നിന്നൊക്കെ ഏറെ വ്യത്യസ്ഥമാണെന്നും ഇതാണ് നമ്മുടെ സംസ്ക്കാരമെന്നും ഡോ.ടി.എന്‍.സരസു ഗുരുസന്ദേശത്തില് പറഞ്ഞു.
ബാലഗോകുലം ജില്ലാ കാര്യദര്‍ശി ബാലസുബ്രഹ്മണ്യന് അധ്യക്ഷതവഹിച്ചു. ബാലഗോകുലം സംസ്ഥാനഅധ്യക്ഷന് കെ.പി.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് താലൂക്ക് സഹസംഘചാലക് രാമചനന്ദ്രന്, ജില്ലാ ഭഗനി പ്രമുഖ് മല്ലിക, താലൂക്ക് കാര്യദര്‍ശി വി.കെ. പ്രശോഭ്, താലൂക്ക് ഭഗനി പ്രമുഖ് അശ്വതി പ്രശോഭ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: