കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവാകാനുള്ള തീരുമാനം അഡ്വ. എം കെ ദാമോദരന്‍ പിന്‍വലിച്ചു. വിവാദം കൊഴുക്കുകയും നിയമനത്തിലെ ധാര്‍മ്മിക, നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തതോടെയാണ്, പദവി ഏറ്റെടുക്കേണ്ടെന്ന് ദാമോദരന്‍ തീരുമാനിച്ചത്.
തീരുമാനം എല്‍ഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനും കനത്ത ആഘാതമാണ്. ഇത് കുമ്മനത്തിന്റെയും ബിജെപിയുടേയും വലിയ വിജയം കൂടിയാണ്. വിഷയത്തില്‍ കൃത്യസമയത്ത് ഇടപെടാനോ നടപടി കൈക്കൊള്ളാനോ കഴിയാത്തത് മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനും തിരിച്ചടിയാണ്.
എംകെ ദാമോദരനെതിരെ തിങ്കളാഴ്ച കുമ്മനം നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നലെ പരിഗണിച്ചപ്പോഴാണ്, തിരിച്ചടി ഭയന്ന് സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന പദവി സ്വീകരിച്ചിട്ടില്ലെന്നും പദവി ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചതായുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. എന്നാല്‍ ഇതുവരെ ദാമോദരനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്നാണ് വിളിച്ചിരുന്നത്.
അദ്ദേഹം ഒരു രൂപ പോലും പ്രതിഫലം പറ്റാതെയാണ് ഈ ജോലി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ അപ്പോഴൊന്നും വ്യക്തമാക്കിയിരുന്നുമില്ല.
അദ്ദേഹം ചുമതല ഏറ്റെടുത്തിട്ടില്ലെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ. രവീന്ദ്രനാഥാണ് അറിയിച്ചത്. ദാമോദരന്‍ പദവി സ്വീകരിച്ചിട്ടില്ലെങ്കിലും അഡ്വക്കേറ്റ് ജനറലിന് പുറമേ നിയമോപദേഷ്ടാവിനെ നിയമിച്ചത് നിലനില്‍ക്കില്ലെന്ന് കുമ്മനം ചൂണ്ടിക്കാട്ടിയതോടെ മുഖ്യമന്ത്രിയും സര്‍ക്കാരും നിലപാട് അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഡിവിഷന് ബെഞ്ച് ഹര്‍ജി ജൂലായ് 21 ലേക്ക് മാറ്റി.
ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്, ജസ്റ്റീസ് അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്, ജൂണ്‍ ഒമ്പതിന് ഉത്തരവിറക്കിയെങ്കിലും എം.കെ. ദാമോദരന്‍ ചുമതല ഏറ്റിട്ടില്ലെന്നും ഇതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും അഡി.എ.ജി ചൂണ്ടിക്കാട്ടി. ഡിവിഷന് ബെഞ്ച് ഈ വാദം അംഗീകരിച്ചു. ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട വ്യക്തി ചുമതലയേല്‍ക്കാന്‍ തയ്യാറല്ലെന്നിരിക്കെ ആ നിയമനത്തെ എങ്ങനെ ചോദ്യം ചെയ്യുമെന്ന് ഒരുദാഹരണമെന്ന നിലയ്ക്ക് ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു.
പക്ഷേ സര്‍ക്കാരിനു നിയമോപദേശം നല്കാന് എ.ജി ഉണ്ടെന്നിരിക്കെ മുഖ്യമന്ത്രിക്ക് മറ്റൊരു ഉപദേശകന് എന്തിനാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് അഡ്വ. എസ്. ഗോപകുമാരന്‍ നായര്‍ ആരാഞ്ഞു.
ഒരാള്‍ നിയമോപദേശകനെ വെക്കുന്നതില്‍ എന്താണ് തെറ്റെന്നും അതില്‍ അപാകതയില്ലെന്നും ഡിവിഷന് ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു. എ.ജിക്കു പുറമേ നിയമോപദേഷ്ടാവിനെ നിയമിക്കുന്നത് നിലനില്‍ക്കില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ മറുപടി. മുഖ്യമന്ത്രി ചുമതല ഒഴിയുന്നതുവരെ അദ്ദേഹത്തിനു വേണ്ടി നിയമോപദേഷ്ടാവിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും അഡ്വ. എം.കെ. ദാമോദരനെ പദവിയിലേക്ക് നിയമിക്കുന്നുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
ഇത്തരത്തില്‍ നിയമനം നടത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. ഈ വാദത്തോടും ഡിവിഷന് ബെഞ്ച് യോജിച്ചു. ഒരു വിഷയത്തില്‍ എ.ജിയും നിയമോപദേഷ്ടാവും വ്യത്യസ്ത നിലപാടു സ്വീകരിച്ചാല്‍ സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന് ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു. തുടര്‍ന്നാണ് വിശദീകരണം തേടി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: