ന്യൂദല്‍ഹി: മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ സുപ്രീംകോടതി. രാഹുല്‍ ആര്‍എസ്എസിനോട് മാപ്പു പറയണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാപ്പു പറയാന്‍ തയ്യാറല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
പ്രസ്താവന തിരുത്തി രാഹുല്‍ഗാന്ധി മാപ്പു പറഞ്ഞില്ലെങ്കില്‍ വിചാരണ നേരിടണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അപകീര്‍ത്തി നിയമം സുപ്രീംകോടതി ശരിവെച്ചതാണ്. രാഹുലിന്റെ പ്രസ്താവന അപകീര്ത്തികരമാണോയെന്ന് കോടതി പരിശോധിക്കുമെന്നും ജസ്റ്റിസ് ദീപക് മിശ്ര, ആര്. എഫ് നരിമാന് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ആര്‍എസ്എസിനെതിരെ എന്തിനാണ് അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് കോടതി ചോദിച്ചു. ആ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേര്‍ക്കും ഗാന്ധി വധത്തില്‍ പങ്കുള്ളവരാണെന്ന തരത്തിലുള്ള പ്രസംഗം പാടില്ലായിരുന്നു. ഒരു സംഘടനയെ മുഴുവനായി നിന്ദിക്കാന്‍ നിങ്ങള്‍ക്ക് അനുമതിയില്ല. ഇത്തരം പ്രസംഗങ്ങള്‍കൊണ്ട് പൊതുജനങ്ങള്‍ക്ക് എന്തു പ്രയോജനമെന്ന് രാഹുല്‍ വിശദീകരിക്കണം. ഇല്ലെങ്കില്‍ വിചാരണ നേരിടേണ്ടതാണ്, സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളെ ന്യായീകരിക്കാന്‍ രാഹുലിന്റെ അഭിഭാഷകന് ശ്രമിച്ചു. സര്‍ക്കാര്‍ രേഖകളില്‍ ഇതുപറയുന്നുണ്ടെന്നും അഭിഭാഷകന് പറഞ്ഞു. കേസ് രണ്ടാഴ്ച കൂടി നീട്ടിവെയ്ക്കണമെന്ന രാഹുലിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. രാഹുലിന്റെ അഭിഭാഷകന് കപില്‍ സിബല്‍ അതുവരെ തിരക്കിലാണെന്ന വാദം പരിഗണിക്കാതിരുന്ന കോടതി രാഹുലിന്റെ ഭാഗം കേള്‍ക്കുന്നതിനായി കേസ് ജൂലൈ 27ലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും കേസ് നീട്ടില്ലെന്നും കോടതി അറിയിച്ചു.
മഹാരാഷ്ട്രയില്‍ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാഹുല്‍ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും രാഹുലിന്റെ ആവശ്യം തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
2014 മാര്‍ച്ചില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ കോണ്‍ഗ്രസ് പൊതുസമ്മേളനത്തിലാണ് ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് രാഹുല്‍ഗാന്ധി പ്രസംഗിച്ചത്.
എന്നാല്‍ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ഗാന്ധി മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോടതിയില്‍ വാദം നടക്കുമ്പോള്‍ ആവശ്യമായ കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
രാഹുല്‍ അന്ന് പറഞ്ഞത്
‘ഗാന്ധിജിയെ വധിച്ചത്ആര്എസ്എസ്: രാഹുല്‍’
ഭീവണ്ടി(മഹാരാഷ്ട്ര): മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്എസുഎസുകാരാണ് ഗാന്ധിജിയെ വധിച്ചത്. എന്നാല്‍ ഇന്ന് അവര്‍ അദ്ദേഹത്തെപ്പറ്റി പറയുന്നു. അവര്‍ സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിജിയേയും എതിര്‍ത്തവരാണ്. താനെയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: