ന്യൂദല്‍ഹി: ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട് കാലങ്ങളായി കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന കള്ളപ്രചാരണങ്ങള്‍ സുപ്രീംകോടതി തുറന്നുകാട്ടിയെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. കള്ളങ്ങളും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ്.
എന്നാല്‍ സുപ്രീംകോടതിയുടെ റൂളിംഗ് കോണ്‍ഗ്രസിനെ തുറന്നുകാട്ടിയിരിക്കുന്നു, ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് മന്മോഹന് വൈദ്യ കൂട്ടിച്ചേര്‍ത്തു.
ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന് അടക്കം വ്യക്തമാക്കിയിട്ടും ഇന്നും രാഷ്ട്രീയ എതിരാളികള്‍ ആരോപണങ്ങള്‍ തുടരുകയാണ്. ഗാന്ധിജിയുടെ കൊലപാതകത്തില്‍ ആര്‍എസ്എസിന് യാതൊരുവിധ പങ്കുമില്ലെന്ന് അന്വേഷണങ്ങള്‍ക്ക് ശേഷം ജസ്റ്റിസ് കപൂര്‍ കമ്മീഷന് വ്യക്തമാക്കിയിരുന്നു.
ഇത്രയും ക്രൂരമായ ഗാന്ധിഹത്യയുടെ ആരോപണം ആര്‍എസ്എസിന് മേല്‍ ഉന്നയിക്കരുതെന്നും കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
കോടതിയില്‍ പോകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്മാരും പിന്നീട് കോടതിയും ആര്‍എസ്എസിന് പങ്കില്ലെന്ന് സ്ഥിരീകരിച്ചു. ചാര്‍ജ് ഷീറ്റില്‍ നിന്നും ആര്‍എസ്എസ് വിമുക്തമാക്കപ്പെട്ടു.
ഗാന്ധിവധത്തില്‍ പങ്കില്ലെന്ന ഏജന്‍സികളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ 1949 ജൂലൈ 11ന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആര്‍എസ്എസിന് മേല്‍ ചുമത്തിയ നിരോധനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. എന്നാല്‍ ഇന്നും കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് നേതാക്കള്‍ ഇതേ ആരോപണം ഉന്നയിക്കുകയാണ്. സുപ്രീംകോടതി വിധി ഇത്തരക്കാര്‍ക്കുള്ള തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: