കൊച്ചി: ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍ യുവതിയെ നടുറോഡില്‍ അപമാനിച്ചെന്ന സംഭവത്തില്‍ ഒത്തു തീര്‍പ്പിന് ശ്രമം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. ഗവണ്മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്റെ പിതാവ് എഴുതി തയ്യാറാക്കി ഒപ്പിട്ട് നല്കിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.
മുദ്രപത്രത്തില്‍ എഴുതിയ കത്തില്‍ മകന് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ട്. അറസ്റ്റു വാര്‍ത്ത പുറത്തായതോടെ യുവതിയെ ധനേഷിന്റെ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് സ്വാധീനിച്ചെന്നാണ് പറയുന്നത്. തുടര്‍ന്ന് കോടതിക്ക് പുറത്ത് കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. എന്നാല്‍ സംഭവം കൂടുതല്‍ വിവാദമായതോടെ മജിസ്ട്രേറ്റ് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തന്നെ കടന്നു പിടിച്ചത് ഗവണ്മെന്റ് പ്ലീഡര്‍ തന്നെയാണെന്ന് ഈ മൊഴിയില്‍ യുവതി സമ്മതിക്കുന്നുണ്ട്. ഇയാളെ ഇനിയും കണ്ടാല്‍ തിരിച്ചറിയാകുമെന്നും മൊഴിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. രാത്രി 7.10 ന് ഉണ്ണിയാട്ടില്‍ ലെയിനില്വച്ച് പരാതിക്കാരിയായ സ്ത്രീയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന് കയറിപ്പിടിച്ചുവെന്നാണ് കേസ്. രാത്രി കാനന്‍ ഷെഡ് റോഡില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. എന്നാല്‍ ആളുമാറിയാണ് പരാതി നല്‍കിയതെന്ന് യുവതി കോടതിയില്‍ സത്യവാങ്മൂലം നല്കി.
തുടര്‍ന്ന് ധനേഷ് മാഞ്ഞൂരാന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് മാഞ്ഞൂരാനും അഭിഭാഷകരും രംഗത്തെത്തിയതോടെ വിവാദം ഉയരുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ അഭിഭാഷകര്‍ ഹൈക്കോടതി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഹൈക്കോടതിയുടെ ഇടപെടലോടെ വെണ്ടേന്ന് വെയ്ക്കുകയായിരുന്നു. പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അസോസിയേഷന് ഭാരവാഹികള്‍ നേരത്തെ അഡ്വക്കറ്റി ജനറലിനെ കണ്ടിരുന്നു. എന്നാല്‍ ആരോപണത്തിനെതിരെ കൊച്ചി സിറ്റി പൊലീസ് രംഗത്തെത്തി.
യുവതി ബഹളമുണ്ടാക്കിയതോടെ നാട്ടുകാരും ഓട്ടോറിക്ഷക്കാരുമാണ് ധനേഷിനെ തടഞ്ഞുനിര്‍ത്തിയത്. യുവതി പൊലീസ് കണ്ട്രോള് റൂം നമ്പറില്‍ വിളിച്ച് പരാതി പറഞ്ഞു. തുടര്‍ന്ന് ധനേഷിനെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് കേസെടുത്തത്. സര്‍ക്കാര്‍ അഭിഭാഷകനെ കള്ളക്കേസില്‍ കുടുക്കിയെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും പരാതിക്കാരിയെ സ്വാധിനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ജില്ലാ പോലീസ് മേധാവിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഒത്തു തീര്‍പ്പിന്റെ ഭാഗമായി ഇംഗ്ലീഷില്‍ തയ്യാറാക്കിയ പേപ്പറില്‍ പരാതിക്കാരിയെ കൊണ്ട് നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചുവിക്കുകയായിരുന്നു. കോടതിയില്‍ നല്‍കാനുള്ള സത്യവാങ്മൂലവും ഇങ്ങനെ കൃത്രിമമായി നിര്‍മ്മിച്ചതാണന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: