കോട്ടയം: യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന സമിതി പിരിച്ചുവിട്ടു. ആകമാന സുറിയാനി സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് ഇതുസംബന്ധിച്ച കൽപ്പന പുറപ്പെടുവിച്ചത്. ഭദ്രാസന കൗൺസിൽ, വൈദിക സമിതി തുടങ്ങിയവയും പിരിച്ചുവിട്ടതിൽ ഉൾപ്പെടുന്നു.
സഭയുടെ 2002ലെ ഭരണഘടന അനുസരിച്ച് ഭദ്രാസന ഭരണം നടത്തണമെന്ന് പാത്രിയർക്കീസ് ബാവായുടെ കൽപ്പനയിൽ പറയുന്നു.ഏറെനാളായി ഭദ്രാസനത്തിൽ ഉയർന്നുവന്ന വിവിധ വിഷയങ്ങളുടെ ഭാഗമായാണു നടപടിയെന്ന് കരുതുന്നു.
പള്ളികളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ പങ്കെടുപ്പിച്ചു ചേരുന്ന യോഗത്തിൽനിന്നും ഭദ്രാസന കൗൺസിൽ അംഗങ്ങളെയും പുതിയ ഭരണസമിതിയെയും തെരഞ്ഞെടുക്കണം.ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ, മെത്രാപ്പോലീത്താമാരായ എബ്രഹാം മാർ സേവേറിയോസ്, കുര്യാക്കോസ് മാർ ദിയസ്കോറസ് എന്നിവർ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനു നേതൃത്വം നല്കണം.
ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് അസൗകര്യമുള്ള പക്ഷം തോമസ് മാർ തീമോത്തിയോസ് സൗകര്യം ഒരുക്കി യോഗങ്ങൾക്ക് മേൽനോട്ടം വഹിക്കണം. ഭദ്രാസന മെത്രാപ്പോലീത്തായുടെയും ട്രസ്റ്റുകളുടെയും പേരിലുള്ള സ്വത്തുക്കളും സ്ഥാപനങ്ങളും സഭയുടെ ഉടമസ്ഥതയിലാക്കണം.
ആദ്യപടിയായി 31നു മുമ്പ് വൈദികയോഗം ചേർന്നു ശുശ്രൂഷ നടത്തണം. വൈദികയോഗത്തിൽനിന്നും വൈദിക സെക്രട്ടറി, മുതിർന്ന നാല് വൈദികർ ഉൾപ്പെടുന്ന വൈദിക ഉപദേശക സമിതി എന്നിവരെ തെരഞ്ഞെടുക്കണം.
വൈദികരുടെ സ്ഥലമാറ്റം, ശമ്പളം തുടങ്ങിയവ നിശ്ചയിക്കുക, പുതിയ വൈദികർ, വൈദിക വിദ്യാർഥികൾ എന്നിവരെ തെരഞ്ഞെടുക്കുക തുടങ്ങിയവ വൈദിക ഉപദേശക സമിതിയുടെ മേൽനോട്ടത്തിലാകണം .ഇടുക്കി ജില്ലയിലെ കോട്ടയം ഭദ്രാസനത്തിൽ ഉൾപ്പെട്ടിരുന്ന ചീന്തലാർ സെന്റ് മേരീസ്, മാട്ടുക്കട്ട സ്വരാജ് സെന്റ് ജോർജ് എന്നി പള്ളികൾ ഇടുക്കി ഭദ്രാസനത്തിനു വിട്ടുനൽകണമെന്നും പാത്രിയർക്കീസ് ബാവാ നൽകിയ കൽപ്പനയിൽപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: