നാല് ഒളിമ്പിക്സുകളിൽ നിന്ന് മൂന്ന് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും വാരിക്കൂട്ടിയ അമേരിക്കൻ വനിത. ഒരൊറ്റ ഒൡമ്പിക്സിൽ ഒരു ലോക റെക്കോഡും ഒളിമ്പിക് റെക്കോഡും. പറക്കും ഫ്ളോയുടെ ഭർത്തൃസഹോദരി… ഇതിൽക്കൂടുതൽ വിശേഷണമൊന്നും വേണ്ട ഈ താരത്തെ തിരിച്ചറിയാൻ. ഇതിഹാസ അത്ലറ്റുകളുടെ ഗണത്തിൽ ലോകം ഉൾപ്പെടുത്തിയ ജാക്കി ജോയ്നർ കേഴ്സി.
ഒളിമ്പിക്സിൽ ഹെപ്റ്റാത്ത്ലണിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ലോങ്ജമ്പിൽ ഒരു സ്വർണവും രണ്ട് വെങ്കലവും, ലോക ചാമ്പ്യൻഷിപ്പിൽ ഹെപ്റ്റാത്ലണിലും ലോങ്ജമ്പിലും രണ്ട് സ്വർണം വീതം… കേഴ്സിയുടെ നേട്ടങ്ങൾ ഏറെ മഹത്തരം.
1978-ൽ അമേരിക്കയുടെ ദേശീയ ജൂനിയർ പെന്റാത്ലൺ ചാമ്പ്യനായി തുടങ്ങിയ ജാക്കിയുടെ കുതിപ്പ് അതിവേഗത്തിലായിരുന്നു. 1979-ൽ
പാൻ അമേരിക്കൻ ജൂനിയർ ഗെയിംസിൽ ലോങ്ജമ്പിൽ ജയം നേടി. കായിക നേട്ടത്തിൽ മാത്രമല്ല പഠനത്തിലും അവർ മിടുക്കിയായിരുന്നു. ട്രാക്കിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല കേഴ്സിയുടെ മികവ്. ബാസ്ക്കറ്റ്ബോൾ, ത്രോയിങ്, വോളിബോൾ എന്നിവയിലും വ്യക്തിമുദ്ര പതിപ്പിച്ചു അവർ. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെത്തിയ കേഴ്സിക്ക് ബാസ്ക്കറ്റ്ബോളിലാണ് സ്കോളർഷിപ്പ് കിട്ടിയത്. ആദ്യ മൂന്നു സീസണിലും ബാസ്ക്കറ്റ്ബോളിലെ ഏറ്റവും മികച്ച താരമായി അവർ.
യുഎസിൽ വെച്ചാണ് കോച്ച് ബോബ് കേഴ്സിയെ കണ്ടുമുട്ടുന്നത്. 1986ൽ അവർ വിവാഹിതരുമായി. അതിനു ശേഷമാണ് ജാക്കി ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ട് അത്ലറ്റായി വളരുന്നത്. ഇതിനു പുറമേ സഹോദരനും ഒളിമ്പിക് സ്വർണമെഡൽ ജേതാവുമായ ആൽ ജോയ്നറിന്റെയും സഹോദര ഭാര്യ ഫ്ളോറൻസ് ഗ്രിഫ്ത്ത് ജോയ്നറിന്റെയും അകമഴിഞ്ഞ പിന്തുണയും ഇവർക്ക് ലഭിച്ചിരുന്നു. 14 വയസാകുമ്പോഴേക്കും നാല് കോൺസിക്യൂട്ടീവ് നാഷണൽ ജൂനിയർ പെന്റാക്ലോൻ ചാമ്പ്യൻഷിപ്പിൽ വിജയിച്ചു.
ഒളിമ്പിക് വേദിയിലെ ആദ്യ പ്രകടനം 1984-ലെ ലോസ് ഏഞ്ചൽസിൽ, ഹെപ്റ്റാത്ലണിൽ. ഓസ്ട്രേലിയക്കാരിയായ ഗ്ലിനിസ് നുന് പിന്നിൽ വെറും അഞ്ച് പോയിന്റ് വ്യത്യാസത്തിൽ വെള്ളി മെഡൽ നേടി തൃപ്തിപ്പെട്ടു. രണ്ട് വർഷത്തിനുശേഷം നടന്ന ഗുഡ്വിൽ ഗെയിംസിൽ ഹെപ്റ്റാത്ലണിൽ 7,000 പോയിന്റ് പിന്നിടുന്ന ആദ്യ വനിതയെന്ന ബഹുമതി കേഴ്സി സ്വന്തമാക്കി. ഈ പ്രകടനത്തിന് അമേരിക്കയിലെ മികച്ച ബഹുമതികളായ ജെസി ഓവൻസ് അവാർഡും ഏറ്റവും മികച്ച അമച്വർ താരത്തിനുള്ള ജെയിംസ് ഇ സള്ളിവൻ അവാർഡും താരത്തെ തേടിയെത്തി. 1987-ൽ വീണ്ടും ജെസി ഓവൻസ് അവാർഡ് താരത്തെ തേടിയെത്തി.
ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്റെ അത്ലറ്റ് ഓഫ് ഇയർ ബഹുമതി നേടി. പിന്നീട് 1988ലെ സോൾ ഒളിമ്പിക്സ്. സെപ്റ്റംബർ 24ന് അവസാനിച്ച ഹെപ്റ്റാത്ലണിൽ 7,291 പോയിന്റുമായി ലോക റെക്കോഡ് സ്വർണം. 28 വർഷത്തിനു ശേഷവും ഈ റെക്കോഡിന് ഇളക്കമില്ല.
അഞ്ച് ദിവസത്തിനുശേഷം ലോങ്ജമ്പിൽ 7.40 മീറ്റർ ചാടി ഒളിമ്പിക്സ് റെക്കോഡ് സ്വർണം. 28 വർഷങ്ങൾക്കു ശേഷം ഈ ഒളിമ്പിക്സ് റെക്കോർഡും ഇതുവരെ തകർക്കപ്പെട്ടിട്ടില്ല. നാല്
വർഷത്തിനുശേഷം ബാഴ്സലോണയിൽ. ഹെപ്റ്റാത്ലണിൽ 7,044 പോയിന്റ് നേടി സ്വർണം നിലനിർത്തിയെങ്കിലും ലോങ്ജമ്പിൽ 7.07മീറ്റർ ചാടി വെങ്കലം കൊണ്ട് തൃപ്തിയടഞ്ഞു.
1996ലെ അറ്റ്ലാന്റ ഒളിമ്പിക്സ് ജാക്കിക്ക് നിരാശയുടേതായി. അതിന് മുൻപായി പിൻതുടയിലെ ഞരമ്പിനേറ്റ പരിക്കാണ് ജാക്കിക്ക് തിരിച്ചടിയായത്. ഒളിമ്പിക്സ് ഹെപ്റ്റാത്ലണിലെ ആദ്യയിനമായ 100 മീറ്റർ ഹർഡിൽസിൽ മത്സരിക്കാനിറങ്ങിയെങ്കിലും വേദന സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് ജാക്കി പിന്മാറി. പിന്നീട് ലോങ്ജമ്പിൽ മാത്രം മത്സരിച്ചു. ലോങ്ജമ്പ് ഫൈനലിൽ അവസാന ചാട്ടം മാത്രം ബാക്കിനിൽക്കേ ജാക്കി ആറാം സ്ഥാനത്തായിരുന്നു. എന്നാൽ, അവസാന ചാട്ടത്തിൽ ഏഴ് മീറ്റർ താണ്ടി ജാക്കി വെങ്കലം നേടി. ഇതായിരുന്നു ജാക്കിയുടെ അവസാന ഒളിമ്പിക്സ്.
രണ്ട് വർഷത്തിനുശേഷം ഗുഡ്വിൽ ഗെയിംസിൽ വീണ്ടും മത്സരിക്കാനെത്തിയ അവർ ഹെപ്റ്റാത്ലണിൽ 6,502 പോയിന്റുമായി പൊന്നണിഞ്ഞു. പിന്നീട് 2002ലെ സിഡ്നി ഒളിമ്പിക്സ് യോഗ്യതക്കായി അമേരിക്കൻ സെലക്ഷൻ ട്രയൽസിൽ ലോങ്ജമ്പിൽ മത്സരിച്ചെങ്കിലും ആറാമതായി.
ലോകചാമ്പ്യൻഷിപ്പിൽ 1987-ൽ റോമിൽ ജാക്കി ഹെപ്റ്റയിലും (7,128 ചാമ്പ്യൻഷിപ്പ് റെക്കോഡ്) ലോങ്ജമ്പിലും (7.36 ചാമ്പ്യൻഷിപ്പ് റെക്കോഡ്) പൊന്നണിഞ്ഞു.
നാല് വർഷത്തിനുശേഷം ടോക്കിയോ ഗെയിംസിൽ 7.32 മീറ്റർ ചാടിയും രണ്ട് വർഷത്തിനുശേഷം സ്റ്റുട്ട്ഗർട്ടിൽ 6,837 പോയിന്റുമായി ഹെപ്റ്റയിലും ജാക്കി സ്വർണം നേടി. ഹെപ്റ്റാത്ലണിൽ ഏറ്റവും മികച്ച സ്കോറിങ് പ്രകടനം നടത്തിയത് ആറുതവണ.
ഇതിനിടെ 1996-ൽ പ്രൊഫഷണൽ ബാസ്ക്കറ്റ്ബോളിലും ജാക്കി ഒരു പരീക്ഷണം നടത്തി. അമേരിക്കൻ ബാസ്ക്കറ്റ്ബോൾ ലീഗിലെ റിച്ച്മൗണ്ട് റെയ്ജിലായിരുന്നു പരീക്ഷണം. 17 മത്സരങ്ങൾ കളിച്ചു. 1962 മാർച്ച് മൂന്നിന് ഇല്ലിനോയ്സിലെ ഈസ്റ്റ് സെന്റ് ലൂയിസിൽ ആൽഫ്രഡിന്റേയും മേരി ജോയ്നറുടേയും മകളായാണ് ജനിച്ചത്.
ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് ജാക്കിയുടെ ബാല്യം കടന്നുപോയത്. എങ്കിലും നന്നെ ചെറുപ്പത്തിൽ തന്നെ ജാക്കി തന്റെ മേഖല ഏതെന്ന് കണ്ടെത്തുകയും ചെയ്തു. സ്വന്തം വീട്ടിലെ പോർച്ചിൽ, രണ്ട് സഹോദരിമാരേയും കൂട്ടി പൂഴിമണൽ കൊണ്ടുവന്നിട്ട്, ജാക്കി തുടങ്ങിയത് പുതിയ ദൂരം തേടിയാണ്. ഇഷ്ടപ്പെട്ടത് ലോംഗ്ജമ്പ്. ഒരു ആൺകുട്ടിയെപ്പോലെയായിരുന്നു ചെറുപ്പത്തിൽ അവരുടെ ജീവിതം. ട്രൗസറും ടീ ഷർട്ടുമണിഞ്ഞാണ് നടത്തം. പിന്നാലെ ബാസ്ക്കറ്റ്ബോൾ കോർട്ടിലും സോഫ്റ്റ്ബോൾ കോർട്ടിലും കളിക്കാനെത്തി.
ഹൈസ്ക്കൂളിലെത്തിയപ്പോൾ ജാക്കി മാറി. കളിക്കളത്തിലും കൂടുതൽ ശ്രദ്ധിച്ചു. സ്ക്കൂൾ ടീം ട്രാക്ക് കിരീടവും ബാസ്ക്കറ്റ് കിരിടീവും സ്വന്തമാക്കി. നിരവധി അംഗീകാരങ്ങളും അവാർഡുകളും അവരെ തേടിയെത്തി.
ജാക്കി ജോയ്നർ കേഴ്സിയെന്ന ഇതിഹാസത്തെക്കുറിച്ച് പിൻഗാമി മരിയൻ ജോൺസൺ പറഞ്ഞത് മാത്രം മതി അവരുടെ പ്രതിഭയുടെ മാറ്ററിയാൻ. ”എന്റെ മനസ്സിൽ ജാക്കി ജോയ്നർ മാത്രമേയുള്ളൂ. ലോകത്ത് ജീവിച്ച ഏറ്റവും മികച്ച വനിതാ അത്ലറ്റ്. അവർ ചെയ്തിൽ മൂന്നിലൊരു ഭാഗമെങ്കിലും ഞാൻ നിർവഹിച്ചിട്ടുണ്ടോയെന്ന് സംശയമാണ്…”
പ്രകടനത്തിലും പ്രചോദനത്തിലും കേളീമികവിലും ജാക്കി യുവതാരങ്ങളുടെ റോൾ മോഡലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: