തിരുവനന്തപുരം: അവയവങ്ങള്‍ ദാനം ചെയ്ത് മനുഷ്യത്വത്തിന്റെ പ്രതീകമായി മാറിയ കോരാണി, ചെമ്പകമംഗലം സതീശ വിലാസത്തില്‍ സതീശന്‍നായര്‍-ഷീല ദമ്പതികളുടെ മകന് വിശാലിന് (15) അന്ത്യാഞ്ജലി.
മണ്ണന്തല മുക്കോല സെന്റ് തോമസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിശാല്‍. മൃതദേഹം ഇന്നലെ വൈകുന്നേരം 4.30 മണിയോടെ മുക്കോലയ്ക്കല്‍ സെന്റ് തോമസ് സകൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ചു. സഹപാഠികളും അധ്യാപകരും കണ്ണീരോടെ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം ശാന്തികവാടത്തില്‍ സംസ്കരിച്ചു.
മുക്കോല മുത്തൂറ്റ് പെനിയല്‍ അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നമ്പര്‍ ഫ്ളാറ്റിലാണ് വിശാലിന്റെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. ഫ്ളാറ്റില്‍ നിന്ന് സെന്റ് തോമസ് സ്കൂളിലേക്ക് കാല്‍നടയായാണ് വിശാല്‍ പോകുന്നത്. ജൂലൈ 16ന് സ്കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ മുക്കോല ജംഗ്ഷനില്‍ വച്ച് വിശാലിനെ സ്വിഫ്റ്റ് കാര്‍ ഇടിച്ച് തെറിപ്പിക്കുകായയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ന്യൂറോ സര്‍ജറിക്ക് വിധേയമാക്കി തീവ്രപരിചരണം നല്‍കിയെങ്കിലും തിങ്കളാഴ്ച മസ്തിഷ്ക മരണം സംഭവിച്ചു.
മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ദുബായിലായിരുന്ന സതീഷും കുടുംബവും മൂന്ന് വര്‍ഷം മുമ്പ് ഇവിടെയെത്തിയത്. മൂത്തമകന് ഇസീസ് സതീഷ് (22) ദുബായില്‍ പഠിക്കുകയാണ്. എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ സതീഷ് സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അടുത്തിടെയാണ് ദുബായില്‍ നിന്ന് കേരളത്തിലെത്തിയത്.
വിശാലിനെ ഇടിച്ച് തെറിപ്പിച്ച കാര്‍ ഓടിച്ചിരുന്ന കാഞ്ഞിരം പാറ വട്ടവിളാകത്ത് വീട്ടില്‍ ടിസി /06/1193/1 ല്‍ അജിത്.ഡി(19) യെ തിരുവനന്തപുരം ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അജിത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരി 19 നാണ് ലൈസന്‍സ് ലഭ്യമായത്. സുഹൃത്തുക്കളുമായി അമിതവേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: