കണ്ണൂര്‍: പയ്യന്നൂര്‍ അന്നൂരില്‍ ബിഎംഎസ് മുന്‍ മേഖലാ പ്രസിഡണ്ട് കെ.സി.രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎമ്മുകാരായ പ്രതികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാന്‍ തയ്യാറാവാത്ത പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. രാമന്തളി കുന്നരുവില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് ബിജെപി/ആര്‍എസ്എസ് പ്രവര്‍ത്തകരെ കളളക്കേസില്‍പ്പെടുത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലീസ് ബിഎംഎസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനുത്തരവാദിയായ സിപിഎമ്മുകാരെ പിടികൂടാന്‍ കാണിക്കുന്ന അമാന്തം വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്.
രാമചന്ദ്രന്റെ അയല്വാസികളടക്കമുളള സിപിഎം പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന് സംഭവത്തില്‍ ദൃക്സാക്ഷികളായ രാമചന്ദ്രന്റെ മക്കളും ഭാര്യയും ഉള്‍പ്പെടെയുളളവര്‍ പോലീസിനെ സംഭവം നടന്ന ദിവസം തന്നെ അറിയിച്ചിരുന്നു. മാത്രമല്ല പ്രതികളുടെ പേരും പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമായ ഇവരെ കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇവരുടെ അറസ്റ്റ് പോലീസ് വൈകിപ്പിക്കുന്നതെന്നാണ് സൂചന. പോലീസിന്റെ പക്ഷപാതപരമായ നടപടി മേഖലയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബിഎംഎസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ഉടന്‍ പയ്യന്നൂര്‍ മേഖലയിലെ പത്തോളം കേന്ദ്രങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടികണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കിയ കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരെ മാത്രമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. രാമചന്ദ്രന് കൊലക്കേസില്‍ പ്രതികളായവരും അക്രമ കേസുകളില്‍ പ്രതികളായ സിപിഎമ്മുകാരും പോലീസിന്റെ മൂക്കിന് താഴെ സൈ്വര്യവിഹാരം നടത്തുകയാണ്. എന്നാല്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് നീട്ടി കൊണ്ടു പോവുകയാണ് പോലീസ്.
സംസ്ഥാനത്ത് ഭരണത്തിലിരുന്ന കാലഘട്ടങ്ങളിലെല്ലാം തങ്ങള്‍ക്കെതിരായ കേസുകള്‍ അട്ടിമറിച്ച പാരമ്പര്യമാണ് സിപിഎമ്മിനുളളത്. മാത്രമല്ല പാര്‍ട്ടി നല്കുന്ന ലിസ്റ്റ് അനുസരിച്ച് പ്രതികളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും പതിവായിരുന്നു. കൂടാതെ കേസുകളില്‍ നിന്നും രക്ഷപ്പെടാനുളള പഴുതുകളും ഭരണസ്വാധീനമുപയോഗപ്പെടുത്താറുണ്ട്. ഇതേ രീതിയില്‍ സംസ്ഥാന ഭരണം ഉപയോഗിച്ച് ബിഎംഎസ് പ്രവര്‍ത്തകനായ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലും ചില ഗൂഢനീക്കങ്ങള്‍ നടത്താനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: