തലശ്ശേരി: നീതി നിഷേധത്തിനെതിരെ വീട്ടമ്മ മുഖ്യവിവരാവകാശ കമ്മീഷന് പരാതി നല്കി. ധര്‍മ്മടം അണ്ടല്ലൂരിലെ വള്ളുവന് വീട്ടില്‍ എന്‍.രാധയാണ് പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ മരണത്തിനും വീട്ടുപറമ്പില്‍ അതിക്രമിച്ചുകടന്ന് നാശനഷ്ടം വരുത്തിയവര്‍ക്കുമെതിരെ ധര്‍മ്മടം പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി.
നാലുവര്‍ഷം മുമ്പ് ഒരുസംഘം സിപിഎമ്മുകാര്‍ രാധയുടെ വീട്ടുപറമ്പില്‍ അതിക്രമിച്ചുകയറി വാഴയുള്‍പ്പെടെയുള്ള കൃഷികള്‍ വെട്ടിനശിപ്പിച്ചിരുന്നു. വീട്ടുമതിലും തകര്‍ത്തു. 2008 ല്‍ രാധയുടെ അയല്‍ക്കാരായ കുടുംബം രാധക്കും ഭര്‍ത്താവ് ബാലനുമെതിരെ വ്യാജപരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ബാലന് തലകറങ്ങിവീണ് മരണപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇത് സംബന്ധിച്ച് രാധയും മകന് റിജുവും നല്കിയ പരാതികളുടെ നിജസ്ഥിതി അടങ്ങിയ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്നതിന് വേണ്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ മുഖ്യവിവരാവകാശ കമ്മീഷന് വിന്‍സന്റ് എം പോള്‍ ഇതു സംബന്ധിച്ച രേഖകള്‍ ഉടന്‍ നല്‍കാമെന്ന് അറിയിച്ചതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: