കണ്ണൂര്‍: രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരണപ്പെട്ട സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നും ആയുധം കണ്ടെടുക്കാനുള്ള പരിശോധനയുടെ പൂര്‍ണ നിയന്ത്രണം കേരളാ പോലീസിനാണെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ കോടതി നിയമം അനുസരിച്ച് നടക്കുന്ന പരിശോധന സുതാര്യമായിരിക്കും. ഇറ്റാലിയന്‍ നേവിയുടെ ആയുധങ്ങളാണ് ഉപയോഗിച്ചതെന്നാണ് നേവി ഉദ്യോഗസ്ഥന്മാര് പറയുന്നത്.
ഈ സാഹചര്യത്തില്‍ ഇറ്റലിക്ക് കൂടി സ്വീകാര്യമായ നിഷ്പക്ഷ ആയുധ പരിശോധനാ ഏജന്‍സിയെക്കൊണ്ട് കപ്പല്‍ പരിശോധിക്കുന്നതില്‍ വിഷമമില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിലെത്തിയ ഡിജിപി പോലീസ് വെല്‍ഫയര്‍ അസോസിയേഷന്റെ ധനസഹായ വിതരണം പോലീസ് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ചു.
തുടര്‍ന്ന് തളിപ്പറമ്പിലെ സംഘര്‍ഷ മേഖലയും ഇദ്ദേഹം സന്ദര്‍ശിച്ചു. തളിപ്പറമ്പിലും പരിസരങ്ങളിലുമുണ്ടായ അക്രമസംഭവങ്ങളിലെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കുകയാണ് പോലീസിന്റെ പ്രഥമ നടപടി. എന്നാല്‍ അക്രമമുണ്ടായാല്‍ അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിഐജി ശ്രീജിത്ത്, എസ്പി രോഹിത്.ആര്.നായര്‍ എന്നിവരും ഡിജിപിയോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: