തൃശൂര്‍: ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിജെപി ടോള്‍ പ്ലാസയിലേക്ക് നടത്തിയ മാര്‍ച്ചിന് നേര്‍ക്ക് പോലീസ് മൃഗീയമായ അക്രമം അഴിച്ചുവിട്ടു. മാര്‍ച്ചില്‍ പങ്കെടുത്തവരെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് ലാത്തിച്ചാര്‍ജ്ജും ടിയര്‍ഗ്യാസ് പ്രയോഗവും നടത്തി. ലാത്തിച്ചാര്‍ജ്ജില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭ സുരേന്ദ്രന്, ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ്കുമാറടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരനെ അറസ്റ്റ് ചെയ്തു പിന്നീട് വിട്ടയച്ചു.
മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭ സുരേന്ദ്രന്റെ പരിക്ക് ഗുരുതരമാണ്. ഇവരെ തൃശൂര്‍ കൂര്‍ക്കഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഡ്വ. ബി.ഗോപാലകൃഷ്ണനേയും, അനീഷ്കുമാറിനേയും ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി മണലൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ് മേനോത്തുപറമ്പില്‍, യുവമോര്‍ച്ച ജില്ല ഭാരവാഹി പെപ്പിന് ജോര്‍ജ്ജ് തുടങ്ങിയവര്‍ക്കും പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ് റോഡില്‍ കിടന്ന ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും പോലീസ് സമ്മതിച്ചില്ല. റോഡില്‍ കിടന്ന കല്ലെടുത്ത് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് എറിഞ്ഞു. വഴിയിലൂടെ നടന്നുപോവുകയായിരുന്നവര്ക്ക് നേരെയും പോലീസ് ലാത്തിവീശി.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആമ്പല്ലൂര്‍ സെന്ററില്‍ നിന്നും ടോള്‍ പ്ലാസയിലേക്ക് നടത്തിയ മാര്‍ച്ച് അഞ്ഞൂറ് മീറ്റര്‍ അകലെ വച്ച് പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം മറ്റ് നേതാക്കള്‍ സംസാരിക്കുന്നതിനിടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ തിരിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭ സുരേന്ദ്രനെ പുരുഷപോലീസുകാര്‍ വളഞ്ഞിട്ട് അടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പോലീസിന്റെ ലാത്തിയടിയില്‍ പ്രകോപിതരായ പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിക്കുമ്പോഴാണ് ശോഭ സുരേന്ദ്രനേയും, ബി.ഗോപാലകൃഷ്ണന്, അഡ്വ. കെ.കെ.അനീഷ്കുമാര്‍ എന്നിവരെ പോലീസ് തല്ലിച്ചതച്ചത്. കൂടാതെ നിരവധി പ്രവര്‍ത്തകരേയും പോലീസ് ക്രൂരമായി ലാത്തികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. കസ്റ്റഡിയിലെടുത്ത ബിജെപി പ്രവര്‍ത്തകരെ പോലീസ് വാഹനത്തിനുള്ളിലിട്ട് മര്‍ദ്ദിക്കുന്നതും അസഭ്യവര്‍ഷം ചൊരിയുന്നതും കാണാമായിരുന്നു. തടയാന്‍ ചെന്ന ബിജെപി നേതാക്കളെ പോലും പോലീസ് വിരട്ടിയോടിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന് മാസ്റ്ററേയും പോലീസ് തള്ളിയിട്ടു.
ദേശീയപാതയില്‍ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസ് കയ്യേറ്റം നടത്തി. യാതൊരു പ്രകോപനവും ഇല്ലാതെ ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്ന പോലീസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്നും പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ശ്രമിച്ച നേതാക്കളെ പോലും മര്‍ദ്ദിച്ച പോലീസ് നടപടി അപലപനീയമാണെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ബി.ഗോപാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. പോലീസ് മര്‍ദ്ദനത്തിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ആശുപത്രിയില്‍ കിടക്കുന്ന ശോഭ സുരേന്ദ്രന്, അഡ്വ. ബി.ഗോപാലകൃഷ്ണന് തുടങ്ങിയവരേയും മറ്റു പ്രവര്‍ത്തകരേയും അദ്ദേഹം സന്ദര്‍ശിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: