കൊല്ലം: പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ഇയാള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന് ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു. അതേസമയം തെളിവ് നശിപ്പിച്ചു എന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി.
2012 ജൂണ്‍ 25നു രാത്രി പാരിപ്പള്ളി മടത്തറ റോഡില്‍ പാരിപ്പള്ളി ജവാഹര്‍ ജങ്ഷനില്‍ വാഹന പരിശോധയ്ക്കിടെയാണ് പോലീസ് ഡ്രൈവര്‍ മണിയന് പിള്ള കുത്തേറ്റു മരിച്ചത്. കൂടെയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജോയിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഒരു മാസത്തോളം ചികില്‍സയ്ക്ക് ശേഷമാണ് ജോയി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നത്.
സംഭവസ്ഥലത്തുനിന്നു വാനില്‍ കടന്ന ആന്റണി മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം 2015 ഒക്ടോബര്‍ 13നു കോയമ്പത്തൂര്‍-പാലക്കാട് അതിര്‍ത്തിയില്‍ നിന്നാണ് പിടിയിലായത്. വാനിലെ വിരലടയാളവും രക്തക്കറയുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
സംഭവ ദിവസം താന്‍ കേരളത്തിലില്ലായിരുന്നു എന്നായിരുന്നു ആട് ആന്റണിയുടെ വാദം. ഈ ദിവസം ഗ്യാസ് കണക്ഷനുവേണ്ടി അപേക്ഷ നല്‍കിയത് ചൂണ്ടിക്കാണിച്ചാണ് ഈ വാദത്തെ പ്രോസിക്യൂഷന് പൊളിച്ചത്. എസ്.ഐ. ജോയി കേസില്‍ നിര്‍ണായക സാക്ഷിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: