കൊച്ചി: തന്നെ വ്യക്തിഹത്യ നടത്താന്‍ ഉന്നത തല ഗൂഢാലോചന നടന്നതായി അഡ്വ. എം.കെ ദാമോദരന്‍. ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയതിന് ശേഷമാണ് തനിക്കെതിരെ പ്രചാരണം ആരംഭിച്ചതെന്നും ദാമോദരന്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി തന്നെ നിയമിച്ച ഉത്തരവിറങ്ങിയത് ജൂണ്‍ ഒമ്പതിനാണ്. അന്ന് ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ലെന്നും ഹിന്ദു ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ എം.കെ ദാമോദരന്‍ പറയുന്നു. സുപ്രീംകോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും സംഘടിതമായി തനിക്കെതിരെയുളള പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്ക്കും അറിയാം. പേര് വ്യക്തമാക്കുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു.
താന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ നിയമോപദേശകന് എന്ന നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ല. ഇക്കാരണത്താല്‍ വിവാദങ്ങളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ കോടതിയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാരെത്തി. സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രിക്കായി പ്രത്യേകം നിയമോപദേശകനെ നിയമിച്ചതിനെതിരെ കുമ്മനം രാജശേഖരന് ഹൈക്കോടതിയില്‍ നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
2016 ജൂണ്‍ ഒമ്ബതിനാണ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം.കെ ദാമോദരനെ നിയമിച്ച് ഉത്തരവിറക്കിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയില്‍ പ്രതിഫലം ഇല്ലാതെയായിരുന്നു നിയമനം. എന്നാല്‍ അദ്ദേഹം സര്‍ക്കാരിന് എതിരായ കേസുകളില്‍ ഹാജരായത് വിവാദമായിരുന്നു. ക്വാറി ഉടമകള്‍ക്ക് വേണ്ടിയും സാന്റിയാഗോ മര്‍ട്ടിന്‍ വേണ്ടിയും ഐഎന്‍ടിയുസി നേതാവ് ആര്.ചന്ദ്രശേഖരനു വേണ്ടിയും ദാമോദരന്‍ ഹാജരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: