ന്യൂദല്‍ഹി: ആം ആദ്മി നേതാവ് ലൈംഗിക പീഡനത്തിനിരയാക്കിയ വനിത പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ യുവതി ഇന്നലെ വൈകിട്ടോടെ ആശുപത്രിയില്‍വെച്ച് മരണപ്പെടുകയായിരുന്നു.പീഡിപ്പിച്ചയാള്‍ക്ക് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഔട്ടര്‍ ദല്‍ഹിയിലെ നരേല പ്രദേശത്ത് താമസിക്കുന്ന ഇവര്‍ ആം ആദ്മി നേതാവ് രമേഷ് വാദ്വായ്ക്കെതിരെയാണ് കേസ് നല്‍കിയത്. അനാവശ്യമായ തന്നെ സ്പര്‍ശിച്ചു എന്ന് ആരോപിച്ചാണ് ഇവര്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് രമേശിനെതിരെ മാനഭംഗ കേസ് രജിസ്റ്റര്‍ചെയ്യുകയും പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യം നല്കി വിട്ടയച്ചു.
ഒരു എംഎല്‍എയുടെ സംരക്ഷണം ലഭിക്കുന്ന പ്രതി പുറത്തിറങ്ങിയാല്‍ തന്നെ ഉപദ്രവിക്കുമെന്ന് ഇവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നതായി ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം ഇയാള്‍ക്കെതിരെ വനിതാ പ്രവര്‍ത്തക നല്കിയ പരാതി എഎപി അവഗണിച്ചതായി ദല്‍ഹി ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: