ഉദാഹരണത്തിന് ശ്രീരാമന് ബ്രാഹ്മണരുടെ അഥവാ സവര്‍ണ്ണരുടെ മാത്രം ദൈവവും രാമായണം സവര്‍ണ്ണ മേധാവിത്തത്തെ അരക്കിട്ടുറപ്പിക്കാന്‍ രചിക്കപ്പെട്ട ഗ്രന്ഥവുമാണെന്നതാണ് വളരെ നാളായി കേട്ടുവരുന്ന ഒരു എതിർവാദം. പലപ്പോഴും ഇത്തരം വാദങ്ങളുടെ ഉറവിടം അന്വേഷിച്ചു പോയാല്‍ കണ്ടെത്തുന്നത് സത്യസന്ധമായതോ നേരിട്ടുള്ളതോ ആയ ഒരു വിലയിരുത്തലല്ല.
പകരം രാഷ്ട്രീയ സാമൂഹ്യ ലാക്കുകളോടെ പണ്ടെങ്ങോ ആരൊക്കെയോ പടച്ചു വിട്ടിട്ടുള്ള പ്രചാരണാശയങ്ങളുടെ വെറും ആവര്‍ത്തനം മാത്രമാണ് അവയില്‍ പലതും എന്നുകാണാം. കഴിഞ്ഞ കുറേ തലമുറകളായി ഉണ്ടായി വന്ന സംസ്കൃതഭാഷയുടെ അപ്രാപ്യതയും, മാതൃഭാഷ തന്നെ ശരിക്ക് കൈകാര്യം ചെയ്യാന്‍ ഇന്നത്തെ തലമുറയ്ക്ക് കഴിയാത്ത സ്ഥിതിയുമെല്ലാം ഇത്തരം വാദങ്ങള്‍ ചോദ്യം ചെയ്യപ്പെടാത്ത ഒരു നില കൈവരിക്കാന്‍ ഇടയാക്കി. ജീവിതത്തിരക്കുകള്ക്കിടയില് ഇത്തരം കാര്യങ്ങള്‍ നേരിട്ട് പഠിച്ചു പരിശോധിക്കാനുള്ള അവസരക്കുറവും സ്വന്തം അഭിപ്രായ രൂപീകരണത്തിന് മറ്റുള്ളവരുടെ വിധികളെ സ്വീകരിക്കേണ്ടി വരുന്ന ഈ സ്ഥിതിവിശേഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
എങ്കിലും ഇപ്പോള്‍ കുറെയൊരു വ്യത്യാസം ഉണ്ടായി വരുന്നു എന്നു തോന്നുന്നു. ആധുനിക സാങ്കേതികവിദ്യകള്‍ നല്കുന്ന സൗകര്യങ്ങള്‍ രാമായണത്തെ പോലുള്ള പൗരാണിക ഗ്രന്ഥങ്ങളെ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ കോര്‍പറേറ്റ് ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ വരെ എത്തിച്ചിരിക്കുന്നു. വായിക്കാന്‍ പറ്റുന്നവര്‍ക്ക് വായിക്കാം.
കേള്‍ക്കാന്‍ സമയമുള്ളവര്‍ക്ക് കേട്ടു മനസ്സിലാക്കാം.
അദ്ധ്യാത്മ രാമായണം തുറന്നു വായിക്കുന്ന എന്റെ മനസ്സില്‍ ആദ്യം കടന്നുവരുന്നത് ഇതെഴുതിയ തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രമാണ്. മലയാളത്തിന്റെ പിതാവ് എന്ന് കൊണ്ടാടപ്പെടുന്ന ഈ മഹാപുരുഷന് സാമൂഹ്യവ്യവസ്ഥയില്‍ ശൂദ്രന് എന്ന് നിശ്ചയിക്കപ്പെട്ട ഒരു സമുദായത്തിലെ അംഗമായിരുന്നു എന്ന കാര്യം രാമായണത്തെ സവര്‍ണ്ണ സാഹിത്യമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവരോ അതേറ്റു പാടി നടക്കുന്ന അഭിനവ ചിന്തകന്മാരോ ശ്രദ്ധിച്ചിട്ടുണ്ടോ ?
വേദാധികാരം ഇല്ലാത്ത (അന്നത്തെ സാമൂഹ്യ വ്യവസ്ഥയനുസരിച്ച്) താന്‍ ശ്രീരാമകഥ പാടാന്‍ തുടങ്ങുകയാണ് എന്ന പ്രസ്താവത്തോടെയാണ് എഴുത്തച്ഛന് രാമായണം ആരംഭിക്കുന്നത് !
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: