ദാനവര്‍ കാവ്യമാതാവിന്റെ (ശുക്രാചാര്യരുടെ അമ്മ) അടുക്കല്‍ അഭയം തേടി. ‘എന്റെ അടുത്തു വന്നവര്‍ക്ക് യാതൊരു വിധ ഭീതിയും വേണ്ട’ എന്ന് ആ അമ്മ ഉറപ്പു നല്കി. ആ ഉറപ്പില്‍ അസുരന്മാര് കാവ്യമാതാവിന്റെ ആശ്രമത്തില്‍ സമാധാനത്തോടെ കഴിഞ്ഞു. എന്നാല്‍ ദേവന്മാര് അസുരന്മാരെ വിടാതെ പിടികൂടി വധിക്കാന്‍ തുടങ്ങി.
തന്നെ അഭയം പ്രാപിച്ചവരെ ദേവന്മാര് ആക്രമിക്കുന്നത് കണ്ട് കാവ്യമാതാവ് പറഞ്ഞു: എന്റെ തപോബലം കൊണ്ട് നിങ്ങളെയെല്ലാം ഞാന്‍ കിടത്തി ഉറക്കാന്‍ പോകുന്നു.’ ദേവന്മാര് എല്ലാവരും നിദ്രാവശഗരായി. എല്ലാവരും മൂകരും നിഷ്ക്രിയരുമായി. ഇന്ദ്രന് ഉറങ്ങുന്നതുകണ്ട് ഭഗവാന് ഹരി അദ്ദേഹത്തെ തന്നിലേയ്ക്ക് പ്രവേശിക്കാന്‍ ആഹ്വാനം ചെയ്തു. ഇന്ദ്രനെ നയിക്കാനുള്ള ചുമതല ഭഗവാന് ഹരി സ്വയം ഏറ്റെടുത്തു. ഭഗവാനില്‍ എത്തിയ ഇന്ദ്രന്റെ ഉറക്കം പൊയ്പ്പോയി. എന്നാല്‍ അത് കണ്ട കാവ്യമാതാവ് രോഷാകുലയായി.
‘ഇന്ദ്രാ, എന്റെ തപോബലം ഉപയോഗിച്ച് നിന്നെ വിഷ്ണു സഹിതം ദേവന്മാരുടെ മുന്നില്‍ വെച്ച് ഇപ്പോള്‍ത്തന്നെ ഞാന്‍ വിഴുങ്ങാന്‍ പോകുന്നു.’
ഇന്ദ്രനും വിഷ്ണുവും കാവ്യമാതാവിന്റെ യോഗബലത്താല്‍ സ്തബ്ധരായിപ്പോയി. ദേവന്മാര് ‘കിലകില’ ശബ്ദത്തോടെ കരയാന്‍ തുടങ്ങി. അപ്പോള്‍ ഇന്ദ്രന് പറഞ്ഞു: ഹേ, മധുസൂദന, ഞാന്‍ അത്യധികം പരവശനായിരിക്കുന്നു.
നമ്മെ കൊല്ലുന്നതിനു മുന്‍പ് അങ്ങ് ഇവളുടെ കഥ കഴിക്കുക. അതില്‍ തെറ്റൊന്നുമില്ല. തപോഗര്വും ദുഷ്ടതയുമാണ് അവള് കാണിക്കുന്നത്.’
ഇന്ദ്രന് ഇങ്ങനെ അഭ്യര്‍ഥിച്ചപ്പോള്‍ ഭഗവാന് വിഷ്ണു തന്റെ ചക്രത്തെ ഓര്‍മ്മിച്ചു. തല്‍ക്ഷണം ചക്രം വന്ന് കാവ്യമാതാവിന്റെ തലയറുത്തു. ഭീതിയകന്ന ദേവന്മാര് ഭഗവാനെ വാഴ്ത്തി. എങ്ങും ജയാരവം മുഴങ്ങി. എന്നാല്‍ ഭൃഗുശാപത്തെപ്പറ്റി ഓര്‍ത്തും സ്ത്രീവധത്തെപ്പറ്റി ചിന്തിച്ചും ഇന്ദ്രനും വിഷ്ണുവും വ്യഥിതചിത്തരായിത്തീര്ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: