ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കള്‍ തുടര്‍ച്ചയായി ലൈംഗികാപവാദക്കേസുകളില്‍. സഹപ്രവര്‍ത്തകന്റെ പീഡന ശ്രമത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എഎപി പ്രവര്‍ത്തക മുഖ്യമന്ത്രി കേജ്രിവാളിനെതിരേ നല്കിയ മൊഴി ആജ ്തക് ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തു. മറ്റൊരു യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ചില യുവാക്കളെ പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് എഎപിയുടെഎംഎല്എ സോംനാഥ് ഭാരതിക്കെതിരേ പോലീസ് കേസെടുത്തു.
വടക്കു-പടിഞ്ഞാറന്‍ ദല്‍ഹിയിലെ നരേലയിലാണ് സോണിയെന്ന സ്ത്രീ ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച ഇവര്‍ ദല്‍ഹി എല്‍എന്‍ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്. എഎപി പ്രവര്‍ത്തകനായ രമേഷ് വാധ്വ ഉപദ്രവിക്കുകയും ലൈംഗിക പീഡനത്തിനു ശ്രമിക്കുകയും ചെയ്തുവെന്ന് ഇവര്‍ പാര്‍ട്ടി ഉന്നതര്‍ക്കു പരാതിനല്‍കിയിരുന്നു.
ഇതിനായി മുഖ്യമന്ത്രി കേജ്രവാളിനെ കണ്ടുവെന്നും എന്നാല്‍ പ്രതിയുമായി ഒത്തുതീര്‍പ്പിലാകാന്‍ കേജ്രിവാള് നിര്‍ബന്ധിച്ചുവെന്നും സോണി ആജ് തക് ടെലിവിഷന്‍ ചാനലില്‍ പറഞ്ഞിരുന്നു. ജൂണ്‍ രണ്ടിനായിരുന്നു സോണിയുടെ പരാതി. മൂന്നിണ് വാധ്വയെ അറസ്റ്റ് ചെയ്തു. നാലിന് അയാള്‍ക്ക് ജാമ്യവും കിട്ടി. ഇതെത്തുടര്‍ന്ന് സോണിയാകെ അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
വിഷവസ്തു കഴിക്കും മുമ്പാണ് ടെലിവിഷനില്‍ മുഖ്യമന്ത്രി കേജ്രിവാളിനെ കാണാന്‍ പോയ അനുഭവം സോണി ടിവി ചാനലിനോട് വിവരിച്ചത്.
അപമര്യാദയായി പെരുമാറിയെന്ന് ഒരു യുവതി നല്കിയ പരാതിയില്‍ സാകേത് പോലീസാണ് എഎപി എംഎല്‍എ: സോംനാഥ് ഭാരതിക്കെതിരേ കേസെടുത്തത്. ചില യുവാക്കള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും അതിന് സോംനാഥാണ് പ്രേരണയായതെന്നുമാണ് പരാതി.
ഭാര്യയെ പീഡിപ്പിച്ചെന്ന കേസില്‍ സോംനാഥിനെതിരേ കേസുണ്ട്. വിവാഹ മോചനവും നടന്നു. പ്രവര്‍ത്തകരും നേതാക്കളും തുടര്‍ച്ചയായി ലൈംഗികാപവാദങ്ങളില്‍ പെടുന്നത് എഎപിയെ വേട്ടയാടുകയാണ്. എഎപി സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നിലപാടുകളാണ് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിനു കാരണമെന്ന് ദല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ സതീഷ് ഉപാധ്യായ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: