ന്യൂദല്‍ഹി: ആണവ നിര്‍വ്യാപന കരാറില്‍ ഒരിക്കലും ഒപ്പിടില്ലെന്ന് ഭാരതം പ്രഖ്യാപിച്ചു. ആണവ വിതരണ സംഘത്തില്‍ അംഗത്വം ലഭിക്കാന്‍, ഇതിനെ എതിര്‍ക്കുന്ന ചൈനയുമായി ചര്‍ച്ചകള്‍ തുടരും. പക്ഷെ ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പിടില്ല.
ലോക്സഭയില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. ആരെങ്കിലും എന്തിനോടെങ്കിലും യോജിക്കുന്നില്ല എന്നുവച്ചാല്‍ അവര്‍ അതിനെ എക്കാലവും എതിര്ക്കുന്നുവെന്നര്ഥമില്ല. ചൈനയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച തുടരും. സുഷമ തുടര്‍ന്നു. ആണവ വിതരണ സംഘത്തിലെ അംഗത്വം സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. എന്‍എസ്ജി അംഗത്വം സംബന്ധിച്ച് ഭാരതം വലിയ കോലാഹലം ഉണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണം അവര്‍ നിഷേധിച്ചു.
വളരെ ശ്രദ്ധയോടെയാണ് നാം അംഗത്വത്തിനുള്ള അപക്ഷ സമര്‍പ്പിച്ചതുതന്നെ. അവര്‍ പറഞ്ഞു. ഭാരതം ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നു പറഞ്ഞ് ചൈനയാണ് ഭാരതത്തിന് എന്‍എസ്ജി അംഗത്വം നല്‍കുന്നതിനെ എതിര്‍ത്തത്.
ജിഎസ്ടി ബില്‍ സഭയില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിരന്തരം നിരവധി കക്ഷികളുമായി ചര്‍ച്ച നടത്തുന്ന അതേ പ്രക്രിയയാണ് എന്‍എസ്ജി അംഗത്വ വിഷയത്തിലും ഭാരതം നടത്തുന്നതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. സോളില്‍ നടന്ന എന്‍എസ്ജി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ അമിത ലോബിയിങ് നടത്തിയെന്ന വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞ സുഷമ, കാര്യങ്ങള്‍ നേടിയെടുക്കുന്നതിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിനെന്ന് ഓര്‍മ്മിപ്പിച്ചു.
യാതൊരു വിധത്തിലുമുള്ള അമിതാവേശവും എന്‍എസ്ജി അംഗത്വ വിഷയത്തില്‍ കേന്ദ്രം കാണിച്ചിട്ടില്ല. മെയ് 12ന് അപേക്ഷ സമര്‍പ്പിച്ചതു മുതല്‍ വളരെ ചുരുങ്ങിയ രീതിയിലാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും സുഷമാ സ്വരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: