ന്യൂദല്‍ഹി: യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഫാ. ടോമിനെ തടങ്കലില്‍ വെച്ചിരിക്കുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഫാദറിന്റെ മോചനത്തിന് സഹായിക്കാന്‍ സന്നദ്ധമായ രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശന വേളയിലും വിഷയം വിദേശരാജ്യങ്ങളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ നിന്നും മാസങ്ങള്‍ക്ക് ശേഷം ഫാ. അലക്സിനെ മോചിപ്പിച്ച പോലെ ഫാ. ടോമിനെയും മോചിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ഫാ. ടോമിന്റെ ചിത്രവും വീഡിയോ ദൃശ്യങ്ങളും ചൊവ്വാഴ്ച രാത്രിയോടെ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിഷയം ലോക്സഭയില്‍ ഉന്നയിച്ചു. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പാലാ രാമപുരം സ്വദേശി ഫാ. ടോമിനെ മാര്‍ച്ച് നാലിനാണ് ഏദനില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. ഫാ. ടോമിനൊപ്പമുണ്ടായിരുന്ന 12 പേരെ ഐഎസ് ഭീകരര്‍ വെടിവെച്ചു കൊന്നിരുന്നു. യെമനിലെ ഏതോ അജ്ഞാത കേന്ദ്രത്തിലാണ് ഫാ. ടോം എന്നാണ് കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: