ബിജെപി റീത്തുവച്ചു പ്രതിഷേധിച്ചു
ആലപ്പുഴ: കുണ്ടും കുഴികളുമായ ദേശീയപാതയുടെ ശോച്യാവസ്ഥയ്ക്കെതിരെ ബിജെപി ആലപ്പുഴ ടൗണിലെ ദേശീയപാതയില്‍ റീത്തുവച്ചു പ്രതിഷേധിച്ചു. ആലപ്പുഴ ടി.ഡി. സ്കൂളിനു മുന്നില്‍ നിന്ന് പ്രകടനമായി എത്തിയ സമരം ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. റോഡിലെ കുഴി രൂപപ്പെടുംമുമ്പേ റോഡ് റീടാര്‍ ചെയ്ത് സംരക്ഷിക്കാതെ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായ പി. ലിജു, വി.സി. സാബു, വി. ബാബുരാജ്, ബിജു തുണ്ടില്‍, ആര്. കണ്ണന്, കെ. വിജയനാഥന്, നഗരസഭാ കൗണ്‍സിലര്‍ ആര്. ഹരി തുടങ്ങിയവര്‍ സംസാരിച്ചു.
സ്വകാര്യബസ് സമരം പിന്‍വലിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ സ്വകാര്യ ബസുടമകള്‍ നടത്തിവന്ന സമരം ഇന്നലെ ഉച്ചയോടെ പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ ആര്. ഗിരിജയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ഉദ്യോഗസ്ഥരുടെയും സ്വകാര്യബസ് സംഘടനാ ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനമായത്. ജില്ലാ പോലീസ് മേധാവി എ. അക്ബര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം.കെ. കബീര്‍ എന്നിവരും യോഗത്തില്‍ സന്നിഹിതനായിരുന്നു.
നഗരത്തിലെ റോഡുകളിലെ കുഴിയടയ്ക്കല്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അധികൃതര്‍ വ്യക്തമാക്കി. 28നകം കുഴി അടയ്ക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. ഹൈവേയിലെ കുഴികള്‍ അടയ്ക്കാന്‍ ജില്ലയില്‍ 10 ടീമുകള്‍ പ്രവര്‍ത്തിക്കുന്നതായി കളക്ടര്‍ പറഞ്ഞു. നഗരത്തില്‍ മാത്രം നാലുടീമുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ചുടുകാടുമുതല് പുന്നപ്രവരെയുള്ള കുഴിയടയ്ക്കല്‍ പുരോഗമിക്കുന്നു. രാത്രികാലങ്ങളില്‍ കൂടുതല്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
കല്ലുപാലം, ഇരുമ്പുപാലം എന്നിവിടങ്ങളില്‍ റോഡുകള്‍ക്കിരുവശവും ഗതാഗത തടസമുണ്ടാക്കുന്ന തരത്തിലുള്ള പാര്‍ക്കിങ് റോഡിന് ഒരുവശം മാത്രമാക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നിലവില്‍ കുഴിയടയ്ക്കല്‍ നടക്കുന്നതുമൂലം വാഹനങ്ങള്‍ തിരിച്ചുവിടുന്ന നഗരത്തിലെ സമാന്തര റോഡുകളായ പുലയംവഴിറോഡ്, പഴവീട് റോഡ് എന്നിവയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ചെയ്തുതീര്ക്കാന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
പണി പൂര്‍ത്തിയാകുന്നതുവരെ സ്വകാര്യ ബസുകളുടെ സമയക്രമം സംബന്ധിച്ച് നിയമനടപടികള്‍ ഒഴിവാക്കുമെന്ന് ആര്‍ടിഒ എബി ജോണ്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ നഗരത്തില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ പരസ്പരം മത്സരിക്കുകയും ഇടതുവശം കൂടി മറ്റുവാഹനങ്ങളെയും സ്വകാര്യബസുകളെ തന്നെയും മറികടക്കാന്‍ ശ്രമിക്കുന്നത് യൂണിയനുകള്‍ തന്നെ തടയണമെന്ന് ജില്ലാ പോാലീസ് മേധാവി പറഞ്ഞു.
യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങി. യോഗത്തില്‍ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി. ഹരിലാല്‍, ഡിവൈഎസ്പി എം.ഇ. ഷാജഹാന്, സംഘടനാപ്രതിനിധികളായ പി.ജെ. കുര്യന്, എസ്. നവാസ്, എസ്.എം. നാസ്, ഷാജിലാല്‍, ടി.എ. സുബൈര്‍, കെ. കരീം, ബഷീറുദ്ദീന്, മുഹമ്മദ്, സുനില്‍രാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: