തൊടുപുഴ: സൗമ്യന്‍, ശാന്തശീലന്‍ എന്നാല്‍ ജോലിയില്‍ കര്‍ക്കശക്കാരന്‍ അതായിരുന്നു ഇന്നലെ അന്തരിച്ച തൊടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ കാഞ്ഞിരമറ്റം വലിയവീട്ടില്‍ കെ സി ബൈജു. പരിചയപ്പെടുന്ന ആരുമായും ഉറ്റ സൗഹൃദം സൂക്ഷിക്കുന്ന വ്യക്തി… ഒന്നര വര്‍ഷം മുമ്പാണ് എക്സൈസുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കുന്നതിനായി അദ്ദേഹം ജന്മഭൂമി ജില്ല ബ്യൂറോയില്‍ എത്തുന്നത്.ജന്മഭൂമി ഓഫീസുമായി അന്ന് ആരംഭിച്ച ബന്ധം അവസാന നാളുകള്‍ വരെയും കാത്തുസൂക്ഷിച്ചു. ആദ്യം നല്കിയ വാര്‍ത്ത പത്രത്തില്‍ അച്ചടിച്ച് വന്ന ദിവസം കടയില്‍ നിന്ന് പത്രം വാങ്ങി നന്ദി അറിയിക്കുവാനാണ് ഓഫീസില്‍ നേരിട്ട് എത്തിയത്. പിന്നീട് മിക്ക ദിവസങ്ങളിലും ജന്മഭൂമി വായിക്കുവാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കുമാരമംഗലത്ത് കഞ്ചാവ് ചെടി റോഡരുകില്‍ വളരുന്നത് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത വന്ന് മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തി കഞ്ചാവ് ചെടി ബൈജു സാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും ഓഫീസിലെത്തി വിശേഷങ്ങള്‍ തിരക്കുവാനും എക്സൈസുമായി ബന്ധപ്പെട്ടുള്ള കേസുകളെ കുറിച്ച് സംസാരിക്കുവാനും സമയം കണ്ടെത്തിയിരുന്നു. അവസാനമായി ജൂണ്‍ 27നാണ് ബൈജുസാര്‍ ഓഫീസിലെത്തുന്നത്. വിശേഷങ്ങള്‍ തിരക്കിയ ശേഷം ജന്മഭൂമിയുടെ പ്രസിദ്ധീകരണമായ സ്മാര്‍ട്ട് അറ്റ് സ്കൂളുമായാണ് അദ്ദേഹം മടങ്ങിയത്. തൊടുപുഴ റേഞ്ചില്‍ കേസുകള്‍ പിടിച്ചാല്‍ ആദ്യം വിവരങ്ങള്‍ നല്കുന്ന ചുരുക്കം ചില പത്രങ്ങളില്‍ ജന്മഭൂമിയെയും അദ്ദേഹം ഉള്‍ച്ചേര്‍ത്തിരുന്നു. ദീര്‍ഘ നാളായി കരളിന് അസുഖം ബാധിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെങ്കിലും ജോലിയില്‍ കൃത്യമായി ഇടപെട്ടുപോന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയായി കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് അവധിയിലായിരുന്നു. വീട്ടില്‍ വിശ്രമിക്കുമ്പോള്‍ പനി പിടികൂടുകയും തുടര്‍ന്ന് ശ്വാസകോശത്തിന് അണുബാധ ഉണ്ടാവുകയുംചെയ്തിരുന്നു. നാല് ദിവസം മുമ്പ് എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ കിഡ്ണി ഇതേ തുടര്‍ന്ന് തകരാറിലായി. ഇതാണ് മരണ കാരണമായത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധി സഹപ്രവര്‍ത്തകരാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. തുടര്‍ന്ന് മൃതദേഹം നാലരയോടെ ഔദ്യോഗിക വസതിയിലേക്ക് മാറ്റി. നൂറ് കണക്കിന് നാട്ടുകാരും സുഹൃത്തുക്കളുമാണ് അവസാനമായി ബൈജു സാറിനെ ഒരുനോക്ക് കാണുന്നതിന് ഒഴുകിയെത്തുന്നത്. പുഞ്ചിരിച്ച മുഖവുമായി ഇനി സാര്‍ വരില്ല എന്ന സത്യം ഉള്‍ക്കൊള്ളുവാനാകാതെ വിതുമ്പുകയാണ് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കള്‍. ഭാര്യ : രജിത താലൂക്ക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ്. മക്കള്‍: സോണല്‍ (ബിടെക് വിദ്യാര്‍ത്ഥി), സൂരജ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: