ആന്റ്വിഗ: ഒരു ഇടവേളക്കുശേഷം വിൻഡീസിനെതിരായ ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം. നാല് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. 2013-ൽ സച്ചിൻ ടെണ്ടുൽക്കറുടെ വിരമിക്കലിനായി ഇന്ത്യയിലെത്തിയ വിൻഡീസ് ടീം ഇടക്കുവെച്ച് പരമ്പര റദ്ദാക്കി മടങ്ങിയിരുന്നു. ഇതോടെ ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിൽ അകലും പരമ്പര നടക്കാതിരിക്കുകയും ചെയ്തു. തുടർന്ന് ഏറെ നാളത്തെ ചർച്ചകൾക്കും മറ്റും ശേഷമാണ് ബിസിസിലെ വിൻഡീസ് പര്യടനത്തിന് അനുമതി നൽകിയത്.
വിൻഡീസിനെതിരെ പരമ്പര 3-0ന് നേടിയാൽ ഇന്ത്യക്ക് ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനം നിലനിർത്താം. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ആദ്യ സമ്പൂർണ്ണ വിദേശപര്യടനം എന്നതുകൊണ്ടും അനിൽ കുംബ്ലെ ദേശീയ കോച്ചായശേഷമുള്ള ആദ്യ പരമ്പര എന്നതുകൊണ്ടും ഈ പര്യടനം ഇന്ത്യൻ ക്രിക്കറ്റ് ഏറെ ഉറ്റുനോക്കുന്നു. ആദ്യ ടെസ്റ്റിന് മുമ്പായി നടന്ന രണ്ട് പരിശീല മത്സരങ്ങളിലും ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഭേദപ്പെട്ട പ്രകടനം നടത്തി ഫോമിലാണ്.
അശ്വിൻ ഉൾപ്പെട്ട സ്പിന്നർമാർ മിന്നുന്ന ഫോമിലാണെന്നതാണ് കോച്ച് കുംബ്ലെക്കും ടീം ഇന്ത്യക്കും ഏറെ ആത്മവിശ്വാസമേകുന്നത്. മികച്ച പ്രകടനമാണ് അശ്വിനും രവീന്ദ്ര ജഡേജയും അമിത് മിശ്രയും നടത്തിയത്. ഏഴ് ബാറ്റ്സ്മാന്മാരെയും നാല് ബൗളർമാരെയുമായിരിക്കും ഇന്ത്യ ആദ്യ ടെസ്റ്റിനായി ഇറക്കുക. ബാറ്റ്സ്മാന്മാരായി ക്യാപ്റ്റൻ കോഹ്ലിക്ക് പുറമെ പുറമേ അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര, മുരളി വിജയ്, വൃദ്ധിമാൻ സാഹ എന്നിവർക്ക് സ്ഥാനം ഉറപ്പാണ്. മുരളി വിജയിനൊപ്പം ഓപ്പണറായി ലോകേഷ് രാഹുൽ ഇറങ്ങാനാണ് സാദ്ധ്യത. സന്നാഹ മത്സരങ്ങളിൽ രണ്ട് അർദ്ധസെഞ്ചുറി നേടിയ രാഹുൽ മികച്ച ഫോമിലാണ്.
എന്നാൽ മറ്റൊരു ഓപ്പണറായ ശിഖർ ധവാൻ ഏറെക്കാലമായി ഫോമിലല്ലാത്ത ധവാന് ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചാലേ രക്ഷയുള്ളൂ. ഏഴ് ബാറ്റ്സ്മാന്മാരുമായി ഇറങ്ങുകായണെങ്കിൽ രോഹിത് ശർമ്മയും ആദ്യ ഇലവനിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബൗളിങ് നയിക്കുക ഇഷാന്ത് ശർമ്മയായിരിക്കും. ഇഷാന്തിനൊപ്പം ആർ. അശ്വിനും ടീമിൽ സ്ഥാനം ഉറപ്പ്. ഇഷാന്തിനൊപ്പം മുഹമ്മദ് ഷമിയായിരിക്കും ആദ്യ ഇലവനിൽ. ഉമേഷ് യാദവും ഭുവനേശ്വർകുമാറും മികച്ച പേസർമാരാണെങ്കിലും ആദ്യ ഇലവനിൽ സാധ്യത കുറവാണ്. അമിത് മിശ്രയായിരിക്കും അശ്വിനൊപ്പം സ്പിൻ നിയന്ത്രിക്കുക. മൂന്ന് സ്പിന്നർമാരുമായി ഇറങ്ങുകയാണെങ്കിൽ രവീന്ദ്ര ജഡേജയും ടീമിൽ ഇടംപിടിച്ചേക്കും.
ജാസൺ ഹോൾഡർ നയിക്കുന്ന വിൻഡീസ് നിര സ്വന്തം മണ്ണിൽ കരുത്തരാണ്. മർലോൺ സാമുവൽസും ഡാരൻ ബ്രാവോയും വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ക്രെയ്ഗ് ബ്രാത്ത്വെയ്റ്റും ബ്ലാക്ക്വുഡും രജേന്ദ്ര ചന്ദ്രികയും ഉൾപ്പെടുന്ന ബാറ്റിങ്നിര മികച്ചതുതന്നെയാണ്. എന്നാൽ പരിചയസമ്പത്തുള്ളവർ കുറവാണ്. മിഗ്വേൽ കുമ്മിൻസും ഷാനൻ ഗബ്രിയേലും ദേവേന്ദ്ര ബിഷുവും ഉൾപ്പെടുന്ന ബൗൡങ് നിരയും മികച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: