തൃശൂർ: രാഷ്ട്രീയ കൃഷി വികാസ് യോജനയുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറാൻ വിജിലൻസ് കോടതി നിർദേശം. കേസിൽ ത്വരിതാന്വേഷണത്തിന് കോടതി നേരത്തെ നൽകിയ ഉത്തരവ് നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി തൃശൂർ വിജിലൻസ് അന്വേഷണസംഘം നിലപാടെടുത്തതിനെ തുടർന്നാണ് എസ്.ഐ.ടിക്ക് കൈമാറുന്നത്. ആഗസ്റ്റ് 11 നകം പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
ഉത്തരവ് അനുസരിക്കാതിരുന്ന തൃശൂർ വിജിലൻസ് ഡിവൈഎസ്പിയുടെ നടപടിയെ ജഡ്ജ് സി. ജയചന്ദ്രൻ രൂക്ഷമായി വിമർശിച്ചു. ഇത് ഉന്നതാധികാരികളെ അറിയിക്കും. മുൻമന്ത്രിമാരായ കെ.പി. മോഹനൻ, മുല്ലക്കര രത്നാകരൻ, കാർഷികസർവകലാശാല വൈസ് ചാൻസലർ ഡോ.പി രാജേന്ദ്രൻ, കാർഷിക സർവകലാശാല മുൻ രജിസ്ട്രാർ പി.വി ബാലചന്ദ്രൻ, ജനശ്രീ ചെയർമാൻ എം.എം. ഹസൻ എന്നിവർക്കെതിരേ അഴിമതി ആരോപണമുന്നയിച്ച് കഴിഞ്ഞ മാർച്ച് 16നാണ് പൊതുപ്രവർത്തകൻ ടി. ചന്ദ്രശേഖരൻ കേസ് ഫയൽ ചെയ്തത്.
ജൂൺ ഒമ്പതിന് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ട കോടതി ജൂലൈ 20 നകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. ഇതിൽ റിപ്പോർട്ട് നൽകാതിരുന്നതാണ് വിമർശനത്തിനിടയാക്കിയത്.
ദേശീയ കാർഷിക വികസനപദ്ധതിയുടെ ഭാഗമായി കേന്ദ്രകൃഷിവകുപ്പും സഹകരണവകുപ്പും സംയുക്തമായി ആവിഷ്കരിച്ച പദ്ധതിയാണ് ആർ.കെ.വി.വൈ. കാർഷികമേഖലയുടെ വളർച്ചയ്ക്ക് നൂതനപദ്ധതികൾ ആവിഷ്കരിക്കുവാനാണ് വിഭാവനം ചെയ്തിരുന്നത്. ഇതിന്റെ പണം വകമാറ്റി ചെലവുചെയ്തതായാണ് ആക്ഷേപം.
കേസിൽ വിവിധ പ്രദേശങ്ങളിലുള്ളവർ പ്രതികളായതിനാൽ അന്വേഷിക്കാൻ തടസങ്ങളുണ്ടെന്നു വിജിലൻസ് ഡിവൈഎസ്പി ബോധിപ്പിച്ചു. കേസ് അന്വേഷിക്കാൻ സാധ്യമല്ലെന്ന നിലപാടു സ്വീകരിക്കുന്നത് ധിക്കാരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ അഡീഷണൽ ലീഗൽ അഡൈ്വസറേയും വിമർശിച്ചു.
എന്തെങ്കിലും അന്വേഷണ തടസമുണ്ടെങ്കിൽ അക്കാര്യം കോടതിയെ അറിയിച്ച് വ്യക്തത വരുത്താമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. കേരളം ഒട്ടാകെ നടന്ന സംഭവമാണെന്ന വിജിലൻസ് നിലപാട് കോടതി സ്വീകരിച്ചില്ല. അന്വേഷണമാണ് വേണ്ടതെന്നും അതു നടത്താൻ പറ്റാത്തതിനാൽ വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ചുമതലയേൽപ്പിക്കുകയാണെന്നും ജഡ്ജി വ്യക്തമാക്കി.
കാർഷികസർവകലാശാല തട്ടിൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് നൽകിയ ഹർജി ഓഗസ്റ്റ് നാലിലേക്കു മാറ്റി. ഈ കേസിൽ ത്വരിതാന്വേഷണ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: