മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സര്‍ക്കാരിനെതിരെയുള്ള കേസുകളും ഏറ്റെടുത്ത് ഹൈക്കോടതിയില്‍ വാദിക്കുന്നത് വന്‍വിവാദമായതോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കോടെ നല്കിയ പദവിയില്‍നിന്ന് അഡ്വ. എം.കെ. ദാമോദരന്‍ പിന്മാറിയിരിക്കുകയാണ്.
എം.കെ. ദാമോദരന്‍ ലോട്ടറിരാജാവായ സാന്റിയാഗോ മാര്‍ട്ടിന്റെ കേസിലും ക്വാറി ഉടമകള്‍ക്കുവേണ്ടിയും കശുവണ്ടി കോര്പ്പറേഷന് അഴിമതിക്കേസില്‍ ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരനുവേണ്ടിയും ഹാജരായതാണ് അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയരാന്‍ കാരണമായത്. മുഖ്യമന്ത്രി പിണറായി വിജയന് ഇതിനെ ന്യായീകരിച്ചത് തന്റെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ ശമ്പളം പറ്റുന്നില്ല എന്ന കാരണത്താല്‍ എം.കെ. ദാമോദരന്‍ ഏത് സ്വകാര്യവ്യക്തിയുടെയും കേസ് ഏറ്റെടുക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞാണ്.
ഈ ഘട്ടത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ദാമോദരന്റെ നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിക്ക് നിയമോപദേശം നല്കാനുള്ളപ്പോള് സര്‍ക്കാരിനെതിരെ വാദിക്കുന്ന ഒരു നിയമോപദേഷ്ടാവ് എന്തിനെന്നാണ് കുമ്മനം ഉയര്‍ത്തിയ ചോദ്യം. വി.എസ്. അച്യുതാനന്ദനും നിയമനത്തെ എതിര്‍ത്തു. സിപിഐയും ദാമോദരന്റെ നിയമനത്തെ എതിര്‍ത്തു.
മൂന്നുവര്‍ഷമായി സര്‍ക്കാരിനെതിരെ നിരന്തരം ഹാജരായ വക്കീലാണ് എം.കെ. ദാമോദരന്‍ എന്നത് അവഗണിച്ചാണ് പിണറായി അദ്ദേഹത്തെ നിയമോപദേഷ്ടാവാക്കിയത്.
ദാമോദരന്‍ ബാര്‍ കൗണ്‍സില്‍ നിയമങ്ങള്‍ ലംഘിച്ചയാളാണെന്നും കുമ്മനം രാജശേഖരന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മുന്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവകുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ജൂണ്‍ ഒന്‍പതാം തീയതിയാണ് ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചത്.
ഇതില്‍ സിപിഎമ്മിന് എന്തോ ‘അജണ്ട’ ഉണ്ടെന്നും കുമ്മനം ആരോപിക്കുകയുണ്ടായി. ഹര്‍ജി കോടതി പരിഗണിക്കുന്നതിനു മുന്‍പേ എം.കെ. ദാമോദരന്‍ നിയമോപദേഷ്ടാവ് പദവി ഏറ്റെടുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സര്‍ക്കാര്‍ എതിരായ നിലപാടെടുത്തതോടെ സുപ്രീംകോടതി തള്ളിയതിനുശേഷമാണ് വി.എസ്. അച്യുതാനന്ദന് ദാമോദരന്റെ നിയമനത്തിനെതിരെ ശബ്ദമുയര്‍ത്തിയത്.
വിവാദപുരുഷനായ ദാമോദരനെ നിര്‍ണായകമായ ഒരു പദവിയില്‍ പ്രതിഷ്ഠിച്ചതിനെതിരെ രംഗത്തുവരാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞില്ല. ഇത് ഇരുമുന്നണികളും തമ്മിലുള്ള രഹസ്യധാരണയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപി പിണറായി സര്‍ക്കാരിന്റെ നിയമവിരുദ്ധവും അധാര്‍മ്മികവുമായ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് ജനറലും നിയമോപദേഷ്ടാവും നല്കുന്ന ഉപദേശങ്ങള്‍ വ്യത്യസ്തമാണെങ്കില്‍ ഏതാണ് സ്വീകരിക്കേണ്ടതെന്ന പ്രശ്നം ഉയരും.
ഏതാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് വ്യക്തതയുണ്ടാകുകയില്ല എന്ന് ഹര്‍ജിയില്‍ കുമ്മനം പറഞ്ഞു. ദാമോദരന്‍ സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കിലും നിയമോപദേഷ്ടാവ് എന്ന പദവി പൂര്‍ണമായി റദ്ദാക്കണമെന്നാണ് കുമ്മനത്തിന്റെ ആവശ്യം. പിണറായിക്കെതിരെ നിയമലംഘനത്തിന് കേസെടുക്കണമെന്ന് പി.ടി. തോമസും ആവശ്യപ്പെട്ടിരിക്കുന്നു.
കുമ്മനത്തിന്റെ ഹര്‍ജി ആക്ടിങ് ചീഫ്ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനും ജസ്റ്റിസ് അനു ശിവരാമനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിക്കുന്നത്. വാദം തുടരാന്‍ മാറ്റിവെച്ചിരിക്കുകയാണ്.
ദാമോദരന്‍ ചുമതലയേറ്റാല്‍ മാത്രമേ ഈ വിഷയം ചര്‍ച്ചചെയ്യേണ്ടതുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള നയതീരുമാനം ദാമോദരന്‍ പദവി ഏറ്റെടുക്കാതെ ഒഴിഞ്ഞതോടെ റദ്ദായിരിക്കുന്നു എന്നും സര്‍ക്കാര്‍ വാദിക്കുന്നുണ്ട്. താന്‍ ഒരു കാര്യത്തിലും മുഖ്യമന്ത്രിക്ക് നിയമോപദേശം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഫയലുകള്‍ കണ്ടിട്ടില്ലെന്നും ദാമോദരനും അവകാശപ്പെടുന്നു.
മുഖ്യമന്ത്രിപദം ഏറ്റെടുത്തശേഷം പിണറായി വിജയന് അപക്വമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന ആക്ഷേപത്തിന് അടിവരയിടുന്നതാണ് ദാമോദരന്റെ നിയമനവും. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശനിയമമനുസരിച്ച് നല്‍കേണ്ടതില്ല എന്നതാണ് മറ്റൊന്ന്. ഈ രണ്ട് തീരുമാനങ്ങളില്‍നിന്നും പിണറായി വിജയന് പിന്‍വാങ്ങേണ്ടിവന്നത് ബിജെപിയുടെ തല്‍സമയ പ്രതിരോധംകൊണ്ടാണ്. നിയമസഭയില്‍ ആദ്യമായി പ്രാതിനിധ്യം ലഭിച്ച ബിജെപി യഥാര്‍ത്ഥ പ്രതിപക്ഷമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: