കൊച്ചി: ജിഷാ വധക്കേസില്‍ പിടിയിലായ അമീര്‍ ഉള് ഇസ്ലാമിനെ മനോരോഗ ചികിത്സകര്‍ അടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. കേസ് അനേ്വഷിക്കുന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ദേശീയ വനിതാ കമ്മീഷന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നില്ലെന്നും ഉത്തരവില്‍ പറയുന്നു. അമീര്‍ ഉള് ഇസ്ലാം യഥാര്‍ത്ഥ പ്രതിയല്ലെന്നും നിരന്തരമായ പീഡനം അയാളുടെ മനോനില തകര്‍ക്കുമെന്നുമാണ് പരാതി. പ്രതിക്ക് 19 വയസ്സുണ്ടെന്നാണ് അമ്മയുടെ മൊഴി. ഇയാള്‍ക്ക് മലയാളം മനസിലാകില്ല. മുഖം മറച്ചു നടത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പ്രതിയില്‍ നിന്നും നിര്‍ബന്ധിച്ച് തെളിവെടുക്കാന്‍ പാടില്ലെന്ന നിയമം ലംഘിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇയാളുടെ മാതാപിതാക്കള്‍ക്ക് കേരളത്തില്‍ കേസ് നടത്താനുള്ള സംവിധാനമില്ല. കുറ്റാരോപിതന്റെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.
പോലീസ് അനേ്വഷിക്കുന്ന കേസില്‍ കമ്മീഷന് ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. നിഷ്പക്ഷവും കാര്യക്ഷമവുമായ അനേ്വഷണം നടത്തി നിയമാനുസൃതം നടപടി എടുക്കണം. അപാകത ഉണ്ടെങ്കില്‍ കോടതി ഇടപ്പെടും.
പരാതിക്കാര്‍ക്ക് തങ്ങളുടെ ആവശ്യം ഹൈക്കോടതിയിലോ, ദേശീയ വനിതാ കമ്മീഷനിലോ സമര്‍പ്പിക്കാമെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. സൈക്കാട്രിസ്റ്റ് , സൈക്കോളജിസ്റ്റ്, മെഡിക്കല്‍ ഡോക്ടര്‍, സീനിയര്‍ അഭിഭാഷകന്, സാമൂഹ്യ പ്രവര്ത്തകന്, കൗണ്‍സിലര്‍ എന്നിവരുടെ സംഘം പ്രതിയെ പരിശോധിക്കണമെന്ന് എസ്. ചന്ദ്രമോഹന്, സുഭാഷ് ബാബു, പി. അയ്യപ്പന്, ബിജു.ജി. നാഥ്, കെ. ഗോവിന്ദന് നമ്പൂതിരി എന്നിവര്‍ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: