മലപ്പുറം: വര്‍ധിപ്പിച്ച ലംപ്സം ഗ്രാന്‍ഡ് നല്‍കാതെ പട്ടികജാതിക്കാരെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ഹിന്ദുഐക്യവേദിയുടെയും സാമൂഹ്യനീതി കര്‍മ്മസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പട്ടികജാതിക്കാരുടെ ലംപ്സം ഗ്രാന്‍ഡ് 1000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി സമരം ആരംഭിച്ചിട്ട് ഒന്‍പത് വര്‍ഷമായി.
മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇതില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ പട്ടികജാതി വികസന മന്ത്രി എ.പി. അനില്‍കുമാര്‍ ഗ്രാന്‍ഡ് വര്‍ധിപ്പിച്ചതായി പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപ്പാക്കിയില്ല. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരും ഈ കാര്യത്തില്‍ മൗനം പാലിക്കുന്നു. സിപിഎം എന്നും പട്ടികജാതിക്കാരെ വോട്ട് ചെയ്യാനുള്ള ഉപകരണമായി മാത്രമാണ് കണ്ടിട്ടുള്ളത്.
തൊഴിലാളി വര്‍ഗ്ഗമായ പട്ടികജാതിക്കാരെ ചൂഷണം ചെയ്യുകയല്ലാതെ അവര്‍ക്ക് സിപിഎമ്മിനെ കൊണ്ട് യാതൊരു ഗുണവുമില്ല. ന്യൂനപക്ഷങ്ങള്‍ക്ക് 1000 രൂപ സ്കോളര്‍ഷിപ്പ് മുടങ്ങാതെ കൊടുക്കുന്ന സര്‍ക്കാരാണ് പട്ടികജാതിക്കാരെ അവഗണിക്കുന്നത്. ആനുകൂല്യങ്ങള്‍ നല്കുന്നതില് മതവിവേചനം നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്.
ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം പോലും ലഭിക്കാന്‍ ഇവിടുത്തെ പട്ടിണിപ്പാവങ്ങളായ പട്ടികജാതിക്കാര്‍ക്ക് അവകാശമില്ലേയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പിച്ചക്കാശ് വാങ്ങുന്ന ഭിക്ഷക്കാരാണ് പട്ടികജാതിക്കാരെന്ന് സര്‍ക്കാരിന് ധാരണയുണ്ടെങ്കില്‍ അത് മാറ്റുന്നതാണ് നല്ലത്, ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ശ്രീനാഥ് പുതുമന അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.എം. കദംബന്‍ മാസ്റ്റര്‍, പട്ടികജാതി-വര്‍ഗ്ഗ വനിതാ അവകാശ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുണ്ടിയമ്മ, ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം എം.എസ്. നാരായണന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഒ.കെ. ശ്രീനിവാസന്, പി.കെ. ശശി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: