കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തു നിന്നു പിന്മാറേണ്ടിവന്ന എം.കെ.ദാമോദരനെതിരെ വി.എസ്.അച്യുതാനന്ദന്. വിഎസിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ തൊടുത്തുവിട്ട ഒളിയമ്പാണ് പ്രകോപനമുണ്ടാക്കിയത്. ദാമോദരന്റെ പിന്മാറ്റം, പബ്ലിക് പ്രോസികൂട്ടര്‍ സുശീലാ ഭട്ടിന്റെ പുറത്താക്കല്‍ എന്നിവയില്‍ വിഎസ് അതൃപ്തനായിരുന്നു.
എം.കെ. ദാമോദരനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി പിണറായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇത് വിവാദത്തിലാകുകയും ഇതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഹര്‍ജി നല്‍കുകയും ചെയ്തതിനെത്തുടര്‍ന്ന് ദാമോദരന്‍ തിങ്കളാഴ്ച ഉപദേശക പദവി ഏറ്റെടുക്കുന്നതില്‍ നിന്ന് നാടകീയമായി പിന്മാറി. ഇതേത്തുടര്‍ന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിനു നല്കിയ അഭിമുഖത്തിലും, ഇന്നലെ വാര്‍ത്താസമ്മേളനത്തിലും തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നതായി ദാമോദരന്‍ പറഞ്ഞിരുന്നു.
നിയമന ഉത്തരവ് നേരത്തെയുളളതാണെങ്കിലും ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയ ശേഷമാണ് ഇത് വിവാദമാകുന്നതെന്നും ദാമോദരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് വിഎസിനെതിരായ പരോക്ഷമായ ആരോപണമായിരുന്നു. വിഎസാണ് തനിക്കെതിരെ കളിച്ചതെന്നാണ് ദാമോദരന്‍ പറഞ്ഞുവച്ചത്.
ഇതിനെതിരെ വിഎസ് മാധ്യമപ്രവര്‍ത്തകരോട് ശക്തമായി പ്രതികരിച്ചു. കുമ്മനം രാജശേഖരന് ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് ദാമോദരന്‍ രാജിവെച്ചതെന്നായിരുന്നു വിഎസിന്റെ പ്രതികരണം. ‘ഹര്‍ജിയില്‍ ദാമോദരന്‍ നിലപാട് വ്യക്തമാക്കേണ്ടിവരുമായിരുന്നു, അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന നിലയ്ക്ക് ദാമോദരന്‍ എനിക്കെതിരെ എന്തൊക്കെയോ ചാപല്യം പ്രകടിപ്പിക്കുന്നതും കണ്ടു.
ഇവ ജനം പുച്ഛിച്ചു തള്ളും,’ ഇതായിരുന്നു വിഎസിന്റെ പ്രതികരണം.
കുമ്മനത്തിന്റെ നീക്കം അംഗീകരിക്കുക മാത്രമല്ല, ദാമോദരന്‍ വിഷയത്തില്‍ ഇത്രയേറെ എതിര്‍പ്പും വിര്‍മശനവും ഉയര്‍ന്നിട്ടും പാര്‍ട്ടിയോ മുന്നണിയോ അതിനെതിരെ ഒന്നും ചെയ്തില്ലെന്ന വിമര്‍ശനവും വിഎസിന്റെ വാക്കുകളിലുണ്ട്.
റവന്യൂ വകുപ്പിന്റെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുശീലാ ഭട്ടിനെ നീക്കിയതിനെതിരെ സര്‍ക്കാരിന് കത്തയച്ച കാര്യവും വിഎസ് പറഞ്ഞു. അവര്‍ നല്ല അഭിഭാഷകയായിരുന്നുവെന്നും വിഎസ് വ്യക്തമാക്കി. റവന്യൂ വകുപ്പിന്റെ ഭൂമിക്കേസുകളില്‍ വലിയ പുരോഗതിയുണ്ടായതും സര്‍ക്കാരിന് അനുകൂലമായ ഉത്തരവുകള്‍ ഉണ്ടായതുമെല്ലാം സുശീലയുടെ കാലത്തായിരുന്നു. അവരെ മാറ്റിയത് ഭൂമാഫിയക്കു വേണ്ടിയായിരുന്നുവെന്ന ആരോപണം ശക്തമാണ്.
രണ്ടു മാസമാകാറായ സര്‍ക്കാര്‍ ഇതുവരെ കൈവച്ച നടപടികളിലെല്ലാം തിരിച്ചടിയുണ്ടായി. ദാമോദരന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് പദവി വേണ്ടെന്നുവയ്ക്കേണ്ടി വന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഇത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ, വിവാദമായ രണ്ടു തീരുമാനങ്ങളും ഏറ്റെടുത്താണ് വിഎസിന്റെ നീക്കം.
വരും ദിവസങ്ങളില്‍ വിഎസ് എന്തു ചെയ്യുമെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: