കണ്ണൂര്‍: ഇതരസംസ്ഥാനക്കാരിലും ലഹരി കേന്ദ്രങ്ങളിലും നടത്തുന്ന എക്സൈസിന്റെ ഓപ്പറേഷന് ഭായ് റെയ്ഡിന് കണ്ണൂരില്‍ തുടരുന്നു. ജില്ലയില്‍ ദിവസങ്ങള്‍ക്കുളളില്‍ രജിസ്ട്രര്‍ ചെയ്തത് 125 ഓളം കേസുകള്‍.
പാന്‍മസാല കേന്ദ്രങ്ങളിലും കടകളിലുമാണ് വ്യാപകമായ റെയ്ഡുകള്‍ നടക്കുന്നത്. വഴിയരികില്‍ വലിയ കുടകളുടെ കീഴില്‍ മേശയില്‍ വെച്ച് നടത്തുന്ന പാന്‍മസാല കച്ചവട കേന്ദ്രങ്ങളിലും പരിശോധന നടത്തി. വിവിധ സ്ഥലങ്ങളില്‍ നിന്നായി പുകയില വസ്തുക്കളും പിടിച്ചെടുക്കുകയും നിരവധി പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റെയ്ഡ്. അന്യസംസ്ഥാനക്കാര്‍ ഏറെയുള്ള ഭാഗങ്ങളിലാണ് കൂടുതല്‍ പരിശോധന നടക്കുന്നത്. കഞ്ചാവ്, മറ്റ് മയക്കുമരുന്നുകള്‍, കേരളത്തില്‍ നിരോധിച്ച പുകയില ഉല്പന്നങ്ങള് എന്നിയുടെ വ്യാപകമായ ഉപയോഗമാണ് അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ കണ്ടെത്തിയത്. ഹാന്‍സ്, ഗൂഡ്ക പോലുള്ള വസ്തുക്കള്‍ കേരളത്തില്‍ ലഭ്യമല്ലാത്തതിനാലാണ് വ്യാപകമായി ഇവ കടത്തിക്കൊണ്ടുവരുന്നത്. പ്രധാന ലഹരി വസ്തുക്കളില്‍ ബംഗാള്‍ നിര്‍മ്മിത ബീഡികളും ഉള്‍പ്പെടും.
ചില മുറുക്കാന്‍ കടകളും പരിശോധനക്ക് വിധേയമാക്കി. കുട്ടികളെ ആകര്‍ഷിക്കുന്ന വിവിധ ലഹരി ഉല്പന്നങ്ങളും നിരീക്ഷിക്കുന്നുണ്ട്. വെറ്റില, അടയ്ക്ക എന്നിവ കൂടാതെ പെരുംജീരകം, ഗ്രാമ്പു, ജാതിപത്രി, തക്കോലം എന്നിവയെന്ന പേരില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കൂട്ടി ഉണക്കി സ്വാദ് ഉല്പന്നങ്ങള് ചേര്‍ത്ത് പ്ലാസ്റ്റിക് കൂടുകളില്‍ സൂക്ഷിച്ച് വില്പന നടത്തിവന്ന സ്റ്റാളുകളും പരിശോധനയില്‍ കണ്ടെത്തി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് എക്സൈസ് സംഘം പറയുന്നത്. മറുനാട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തിലെത്തുന്നത് പ്രധാനമായും തീവണ്ടിവഴിയാണെന്നാണ് സൂചന.
അതുകൊണ്ട് തന്നെ റെയില്‍വെ സ്റ്റേഷന് കേന്ദ്രീകരിച്ചുള്ള പരിശോധനയും വരും ദിവസങ്ങളില്‍ കര്‍ശനമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതസംസ്ഥാനക്കാര് ധാരാളമായി എത്തുന്ന തീവണ്ടിയും പരിശോധിക്കും.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് കഞ്ചാവ് സംഘത്തിലെ പ്രധാനികള്‍. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എക്സൈസ് നടത്തിയ റെയ്ഡുകളില് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 125 ഓളം കേസുകളാണ് രജിസ്ട്രര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: