തിരുവനന്തപുരം: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ജോലി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. സിആര്‍പിഎഫ് എസ്ഐ നന്ദിയോട് കള്ളിപ്പാറ, ചടച്ചിക്കരിക്കകത്ത് സ്നേഹശ്രീയില്‍ ജി. ജയചന്ദ്രന്‍നായരുടെ ഭാര്യക്ക് ജോലി നല്‍കാനും രണ്ടു പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസ ചെലവ് വഹിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒപ്പം ജയചന്ദ്രന്‍നായരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായവും നല്‍കും.
റിയാദില്‍ വെടിയേറ്റു മരിച്ച ആറ്റിങ്ങല്‍ ആലംകോട് കൊച്ചുവിള തെഞ്ചേരിക്കോണം മാജിദാ മന്‍സിലില്‍ മീരാസാഹിബിന്റെ മകന് നസീറിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും പത്രവിതരണത്തിനിടെ വാഹനമിടിച്ചു മരിച്ച ആലപ്പുഴ പട്ടണക്കാട് നിഗര്‍ത്തില്‍ വീട്ടില്‍ അനന്തകൃഷ്ണന്റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപയും അനുവദിച്ചു. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അനാഥരായ ഇടുക്കി അടിമാലി കണ്ണാട്ടുവീട്ടിലെ ഒമ്പതും ഏഴും വയസ്സുളള കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും.
ഒപ്പം രണ്ടര ലക്ഷം രൂപാ വീതം കുട്ടികളുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തും. കോന്നി വള്ളിക്കോട് സജിതാലയത്തില്‍ അഭിജിത്തിന്റെ മകള്‍ ഏഴുമാസം പ്രായമുളള ആദ്രിജയുടെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപയും വയനാട് കൃഷ്ണഗിരിയില്‍ ബസ് അപകടത്തില്‍ മരിച്ച ജോണ്സണ്, വിനോദ്കുമാര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപാ വീതവും കരുനാഗപ്പള്ളി ആദിനാട് തെക്ക് അനുഭവനില്‍ രവീന്ദ്രന്റെ മകന് അനുവിന്റെ ബ്രയിന്‍ട്യൂമര്‍ ശസ്ത്രക്രിയയ്ക്കായി മൂന്നുലക്ഷം രൂപയും
കരുനാഗപ്പള്ളി പുലിയൂര് വഞ്ചിവടക്ക് കൊറ്റിനാട്ട് കിഴക്കേതില്‍ അബ്ദുള്‍ സമദിന്റെ മകള്‍ സൗമ്യ, പാലക്കാട് കോതച്ചിറ കൊടവംപറമ്പില്‍ ബാലന്റെ മക്കളായ ഷബ്ന, ബിനോയി, പത്തനംതിട്ട റാന്നി അറയാഞ്ഞിലിമണ്ണ് വടക്കേ ചരുവില്‍ സുധാകരന് എന്നിവരുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി മൂന്നുലക്ഷം രൂപ വീതവും തിരുവനന്തപുരം നെല്ലിമൂട് കോട്ടുകാല്‍ താന്നിവിള പുത്തന്‍വീട്ടില്‍ നിഷാകുമാരിയുടെ മകള്‍ ബി.എന്‍. അഖിനയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നുലക്ഷം രൂപയും
പുഴയില്‍വീണ് മരിച്ച വയനാട് മാനന്തവാടി സ്വദേശി അജ്നാസിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും കോഴിക്കോട് കുന്നുമ്മല്‍ വട്ടോളിയില്‍ വാഹനാപകടത്തില്‍ മരിച്ച അര്‍ചിത്, ആദില്‍ ആര്. ചന്ദ്രന് എന്നിവരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപാ വീതവും അനുവദിച്ചു.
പാലാ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് മാനേജ്മെന്റി(ഐഐഐടിഎം)ന് വേണ്ടി പൊന്നുംവിലയ്ക്കെടുത്ത 53.523 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം
കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് ഐഐഐടിഎമ്മിന് കൈമാറും. കോഴിക്കോട് കമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് എന്ന സ്ഥാപനത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ പ്രത്യേക വിദ്യാഭ്യാസ ഡിപ്ലോമ കോഴ്സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ആന്തൂര്‍ നഗരസഭയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: