തൃശൂര്‍: വിദേശത്തുനിന്നും സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ 450 എന്‍ജിഒകളുടെ അംഗീകാരം റദ്ദാക്കിയതായി സി എന്‍ ജയദേവന് എംപി അറിയിച്ചു. 2010 ലെ നിയമത്തില്‍ നിഷ്കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാത്തിന് രാജ്യത്താകെ 4138 സംഘടനകളുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയതെന്നും പാര്‍ലമെന്റില്‍ തന്റെ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി കിരണ്‍ റിജുജു മറുപടി നല്‍കിയെന്ന് എംപി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ കേസുകളില്‍ മാത്രമേ രജിസ്ട്രേഷന് റദ്ദാക്കല്‍ നടപടി സ്വീകരിച്ചിട്ടുള്ളൂ. 2010 ലെ വിദേശത്തു നിന്ന് സംഭാവന സ്വീകരിക്കല്‍ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളത്. നിയമത്തിലെ നിബന്ധനകള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ രംഗത്തെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ രേഖാമൂലം ലഭിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുടെ മറുപടി.
നിയമലംഘനം നടത്തുന്നതായി ഏതെങ്കിലും സംഘടനയ്ക്കെതിരെ പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന മറുപടി, രേഖകളുടെ പരിശോധന, കാരണം കാണിക്കല്‍ നോട്ടീസ്, നേരിട്ട് ഹാജരായി വിശദീകരിക്കല്‍ എന്നിങ്ങനെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രമേ അന്തിമ നടപടി സ്വീകരിക്കാറുള്ളൂ.
റദ്ദാക്കല്‍ നടപടി ഉള്‍പ്പെടെ കോടതികളുടെ പരിശോധനയ്ക്കും വിധേയമാണെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയിട്ടുള്ളത് തമിഴ്നാട്ടില്‍ നിന്നാണ് 794. ആന്ധ്രപ്രദേശ് 670, കര്‍ണാടക 296, മഹാരാഷ്ട്ര 352, പശ്ചിമബംഗാള്‍ 384 എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 4138 സംഘടനകളുടെ രജിസ്ട്രേഷന് റദ്ദാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: