കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച വിശാലിന്റെ ഹൃദയം തുന്നിച്ചേർത്ത സന്ധ്യയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിൽ കഴിയുന്ന സന്ധ്യയെ ഇന്ന് റൂമിലേയ്ക്ക് മാറ്റുമെന്ന് ലിസി ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം നേവിയുടെ ഡോണിയർ വിമാനത്തിലാണ് ഹൃദയം കൊച്ചിയിൽ എത്തിച്ചത്.
തിരുവനന്തപുരം കളക്ടർ ബിജു പ്രഭാകറിന്റെ നിർദ്ദേശത്തെതുടർന്ന് മെഡിക്കൽ കോളേജിൽ ആശുപത്രി മുതൽ എയർപോർട്ടുവരെ പോലീസുകാർ ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ആശുപത്രിയിൽ നിന്ന് അവയവങ്ങളുമായി തിരിച്ച വാഹനം 12.09ന് എയർപോർട്ടിലെ ടെക്നിക്കൽ ഏരിയയിൽ എത്തിച്ചു. അവിടെ നിന്ന് കൊച്ചിയിലേക്കും. ഉച്ചയ്ക്ക് 1.15ന് ലിസി ആശുപത്രിയിൽ എത്തി. 3 മണിക്കൂർ 35 മിനിറ്റ് കൊണ്ട് 15 കാരൻ വിശാലിന്റെ ഹൃദയം 27 കാരി സന്ധ്യയിൽ തുടിച്ചു തുടങ്ങി.
രണ്ടു വർഷം മുൻപാണ് സന്ധ്യയ്ക്ക് പ്രസവത്തോടനുബന്ധിച്ച് വരുന്ന ‘പെരിപാർട്ടം കാർഡിയോ മയോപ്പതി’ എന്ന അപൂർവ്വ രോഗം ബാധിച്ചത്. ഹൃദയ പേശികൾ ദുർബലമാകുകയും ഹൃദയം വലുതാകുകയും ചെയ്യുന്ന രോഗമായിരുന്നു സന്ധ്യയ്ക്ക്. കാർ ഇടിച്ച് പരിക്കേറ്റ് അത്യാസന്ന നിലയിലായിരുന്ന വിശാലിന് തിങ്കളാഴ്ച വൈകിട്ട് 4.30 നാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: