ന്യൂദല്‍ഹി: ഗുജറാത്തിലെ ഉനയില്‍ നടന്ന ദളിത് അക്രമത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മുന്‍നിരയില്‍ സുഖനിദ്രയില്‍. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ബഹളമുയര്‍ത്തി സഭയില്‍ നില്ക്കുമ്പോള് സ്വന്തം ഇരിപ്പിടത്തില്‍ താടിക്ക് കൈകൊടുത്ത് ഉറങ്ങിയ രാഹുലിന്റെ നടപടി വലിയ വിമര്‍ശനത്തിനു കാരണമായി.
കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും മറ്റ് എംപിമാരും അലറിവിളിച്ച് സംസാരിക്കുന്നതിനിടെയാണ് തൊട്ടുപിറകിലിരുന്ന് രാഹുല്‍ ഉറങ്ങിയത്. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും രാഹുല്‍ ഉറക്കത്തിലായിരുന്നു. രാജ്നാഥ് സിങ് മറുപടി നല്കിയപ്പോഴും രാഹുല്‍ ഉറക്കം തുടര്‍ന്നു.
ദളിത് വിഷയത്തില്‍ രാഹുലിന് ആത്മാര്‍ത്ഥതയില്ലെന്ന് തെളിഞ്ഞതായി ബിജെപി ആരോപിച്ചു. ഗുജറാത്ത് സംഭവത്തെ രാഷ്ട്രീയവത്കരിച്ച് ലാഭം നേടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍, രാഹുലിന്റെ നടപടി കോണ്‍ഗ്രസ് പ്രതിഷേധം വെറും തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തുന്നതായും ബിജെപി വക്താവ് സമ്പത് പാത്ര പറഞ്ഞു.
എന്നാല്‍, രാഹുല്‍ ഉറങ്ങുകയായിരുന്നില്ലെന്നും താഴേക്ക് നോക്കിയിരിക്കുകയായിരുന്നെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം. രാഹുല്‍ കണ്ണടച്ച് ഉറങ്ങുന്ന ദൃശ്യങ്ങള്‍ വ്യക്തമായും പുറത്തുവന്നിട്ടും രാഹുലിനെ സംരക്ഷിക്കാന്‍ ശ്രമം നടത്തിയ രേണുക ചൗധരിയെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കുടുതല്‍ ഇളിഭ്യരായി.
അതിനിടെ, രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. ദളിത് പ്രശ്നങ്ങളില്‍ കോണ്‍ഗ്രസിന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് രാഹുലിന്റെ ഉറക്കമെന്ന് മായാവതി കുറ്റപ്പെടുത്തി. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
എന്തുകൊണ്ട് ഗുജറാത്ത് വിഷയത്തില്‍ നേരത്തെ പ്രതികരിക്കാന്‍ അവര്‍ തയാറായില്ല. ഇപ്പോള്‍ ബിഎസ്പി വിഷയം ഉയര്‍ത്തിയതോടെ കോണ്‍ഗ്രസ് പിന്നാലെയെത്തിയിരിക്കുന്നു. ഇതവരുടെ നാടകമാണ്, മായാവതി കൂട്ടിച്ചേര്‍ത്തു. ഇത്ര ബഹളത്തിനിടയിലും ഉറങ്ങാന്‍ കഴിഞ്ഞ രാഹുലിനെക്കുറിച്ചാണ് സഭയ്ക്ക് അകത്തും പുറത്തും ചര്ച്ചയേറെയും. സാമൂഹ്യ മാദ്ധ്യമങ്ങള്‍ പരിഹാസവും വിമര്ശനവുംകൊണ്ട് രാഹുലിനെ അക്ഷരാര്‍ത്ഥത്തില്‍ ‘വധി’ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: