കരാക്കസ്: അര്‍ബുദ ബാധിതനായ വെനസ്വെലന്‍ പ്രസിഡന്റ് ഹ്യൂഗൊ ഷാവേസ് തുടര്‍ ചികിത്സയ്ക്കായി ക്യൂബയിലേക്കു തിരിച്ചു. 57കാരനായ ഷാവേസിനു വീണ്ടുമൊരു ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറിലെ തെരഞ്ഞെടുപ്പിനു മുന്‍പ് രാജ്യത്തു തിരിച്ചെത്തുമെന്നു ഷാവേസ് പറഞ്ഞു.
ഹ്യൂഗോ ഷാവേസിന് വികാരനിര്‍ഭര യാത്രയയപ്പാണ് ജനങ്ങള്‍ നല്‍കിയത്. ഇളയമകളുടെ കൈ മുറുകെപിടിച്ചാണ് തന്നെ യാത്രയയക്കാന്‍ തടിച്ചു കൂടിയ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ സഖ്യകക്ഷി പ്രവര്ത്തകരുള്പ്പെയുള്ള ജനക്കൂട്ടത്തോട് അദ്ദേഹം സംസാരിച്ചത്. മിറാഫോ്ലറിലുള്ള പ്രസിഡന്റിന്റെ വസതിയിലായിരുന്നു യാത്രയയപ്പ് ചടങ്ങ്.
കാന്‍സറാണെങ്കിലും അല്ലെങ്കിലും മഴയോ ഇടിയോ മിന്നലോ ഉണ്ടായാലും ഒക്ടോബര്‍ ഏഴിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടുന്നതില്‍ നിന്നും ആരും പുറകോട്ടു പോകരുതെന്നും തികഞ്ഞ മനക്കരുത്തോടെയാണ് ഇതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നേതാവ് സൈമണ്‍ ബൊളിവര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു പ്രശ്നങ്ങള്‍ എന്നും പിന്തുടരുന്ന ഒരാളാണ് അദ്ദേഹമെന്ന്. ബൊളിവറിന്റെ മകന് എന്ന സ്ഥാനത്തു നിന്ന് എനിക്കും പറയാനുള്ളത് അതേ കാര്യമാണെന്നും വേദനകള്‍ കൂടുതല്‍ അനുഭവിക്കുന്നവനാണ് ദൈവത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ക്യൂബയില്‍ ഷാവേസ് ശസ്ത്രക്രിയയ്ക്കും നാലു ഘട്ട കീമോതെറാപ്പിക്കും വിധേയനായിരുന്നു. അതിനു ശേഷം തന്റെ അര്‍ബുധ ബാധ നിശേഷം മാറിയെന്നു ഷാവേസ് അറിയിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ച തനിക്കു ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവരുമെന്നു ഷാവേസ് വ്യക്തമാക്കുകയായിരുന്നു. ഷാവേസിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു മുഴ നീക്കം ചെയ്യുന്നതിനായാണ് അദ്ദേഹം ക്യൂബയിലേക്ക് പറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: