ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ ദുരഭിമാനക്കൊലപാതകങ്ങൾക്ക് കടിഞ്ഞാണിടാൻ ഭരണകൂടം ആലോചിക്കുന്നു. വിവാദ പാക്കിസ്ഥാൻ മോഡലും ടിവി അവതാരകയുമായ ഖാന്തീന് ബലൂചിനെ കൊലപ്പെടുത്തിയത് ഏറെ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നിയമനിർമ്മാണം നടത്താൻ ഒരുങ്ങുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും പ്രമുഖ സാമൂഹ്യ പ്രവർത്തകയുമായ മരിയം നവാസ് ഷെരീഫാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാക്കിസ്ഥാനിൽ ദുരഭിമാനക്കൊലപാതകം തടയുന്നതിനായിട്ടുള്ള ബില്ല് ഉടൻ തന്നെ പാർലമെന്ററി കമ്മിറ്റിക്കു മുൻപാകെ സമർപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് അവർ അറിയിച്ചു. രാജ്യത്തിന്റെ പല കോണുകളിൽ നിന്നും ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നിയമ നടപടികൾ ആവിഷ്കരിക്കണമെന്ന ആവശ്യം ഉയർന്ന് വന്നിരുന്നു.
പാക്കിസ്ഥാനിൽ ഓരോ വർഷവും 500 ലധികം സ്ത്രീകൾ ദുരഭിമാനക്കൊലപാതകങ്ങൾക്ക് ഇരയാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുടുംബത്തിന് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള ഒളിച്ചോട്ടം, മറ്റ് സമുദായത്തിൽപ്പെട്ടവരുമായിട്ടുള്ള വിവാഹം, വസ്ത്രധാരണ രീതി തുടങ്ങിയ കാരണങ്ങളാണ് കൊലപാതകങ്ങളിലേക്ക് നയിക്കപ്പെടുന്നതെന്ന് മരിയം ഷെരീഫ് അറിയിച്ചു.
ഇത് രാജ്യത്തിലെ സ്ത്രീകളുടെ സ്വാതന്ത്രത്തെ ചൂഷണം ചെയ്യുന്നതാണ്. പാർലമെന്റിലെ മത പാർട്ടി നേതാക്കളുമായി ഇത് നിർത്തലാക്കാനുള്ള നിയമ നടപടികളെക്കുറിച്ച് ചർച്ചകൾ നടത്തുമെന്ന് അവർ പറഞ്ഞു. ഇത് സംബന്ധിച്ച നയങ്ങളുടെ മാർഗ രേഖ തയ്യാറാക്കിയിട്ടുണ്ട്, ജൂലൈ 21ന് പാർലമെന്റി കമ്മിറ്റിക്കു മുൻപാകെ സമർപ്പിക്കും. ഈ ബില്ല് അംഗീകരിക്കുകയാണെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
പാക്കിസ്ഥാനിലെ കിം കർദിശൻ എന്നാണ് ഖാന്തീന് ബലൂചിൻ അറിയപ്പെട്ടിരുന്നത്. സോഷ്യൽ മീഡിയ വഴി തന്റെ അർദ്ധ നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും മോഡലിംഗ് രംഗത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയത നടിയായിരുന്നു ഇവർ. ഇവരുടെ ഇത്തരത്തിലുള്ള രീതികളിൽ മനം മടുത്താണ് ഖാന്തീൻ ബലൂചിനെ സഹോദരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: