തിരുവനന്തപുരം: മുന്‍ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സിന്റെ ശുപാര്‍ശ. ഹോട്ടല്‍ ഉടമകളുടെ പരാതിയിലാണു ശുപാര്‍ശ. പ്രാഥമിക അന്വേഷണത്തിനു ശേഷമാണു കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
വിജിലൻസ് റേഞ്ച് എസ്.പി ഡയറക്ടർ ജേക്കബ് തോമസിനോടാണ് കേസെടുക്കാന്‍ ശുപാർശ ചെയ്തിരിക്കുന്നത്. ഇന്നുതന്നെ ബാബുവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണു സാധ്യത. ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ഭാരവാഹിയായ വി.എൻ. രാധാകൃഷ്ണൻ നൽകിയ പരാതിയിൽ പ്രാഥമിക പരിശോധനയ്ക്കു ശേഷമാണ് വിശദ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
ഇഷ്ടക്കാർക്ക് ബാർലൈസൻസ് അനുവദിക്കാൻ കെ. ബാബു വഴിവിട്ട് ഇടപെട്ടുവെന്ന് പരാതിയിൽ ആരോപിക്കുന്നു. ബാർലൈസൻസ് നൽകാനുള്ള അധികാരം എക്സൈസ് കമ്മിഷണറിൽ നിന്ന് എടുത്തുമാറ്റിയത് അഴിമതി നടത്താനായിരുന്നു. ബാർഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളിൽ ചിലരെ ഇടനിലക്കാരാക്കി ബാബു പല ബിനാമി ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. ചില ഉദ്യോഗസ്ഥരെ തന്ത്റപ്രധാന സ്ഥലങ്ങളിൽ നിയമിച്ചത് അഴിമതി മൂടിവയ്ക്കാനാണെന്നും പരാതിയിൽ ആരോപിക്കുന്നു.
ബാർ അഴിമതിക്കേസിൽ കെ. ബാബുവിനെതിരായ രണ്ടാമത്തെ വിജിലൻസ് അന്വേഷണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: