തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച എയർ ആംബുലൻസ് പദ്ധതി പിണറായി സർക്കാർ ഉപേക്ഷിക്കുന്നു. പദ്ധതിക്ക് ധനവകുപ്പ് അനുമതി നിഷേധിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിക്കേണ്ടി വരുന്നതെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
അവയവമാറ്റത്തിന് തയാറാകുന്നവരുടെ എണ്ണം കൂടുകയും ഹൃദയമടക്കമുള്ള അവയവങ്ങള്‍ മറ്റ് ജില്ലകളില്‍ എത്തിക്കേണ്ട സാഹചര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്തതോടെയാണ് അവയവ ദാനം പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എയര്‍ ആംബുലന്‍സ് പദ്ധതിയുമായി രംഗത്ത് എത്തിയത്.
സ്വകാര്യ എയര്‍ലൈനുകള്‍ മണിക്കൂറിന് ഒരു ലക്ഷവും രണ്ട് ലക്ഷവും ഈടാക്കുന്നതിനാല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിക്കന്‍ രാജീവ് അക്കാദമി ഫോര്‍ ഏവിയേഷനുമായി ചര്‍ച്ച നടത്തുകയും മൃതസഞ്ജീവനിയുടെ ഭാഗമായുള്ള കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങും രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷനും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടുകയും ചെയ്തിരുന്നു. സെന്ററിന്റെ ഇരട്ട എഞ്ചിനുള്ള എയര്‍ക്രാഫ്റ്റ് ഇതിനായി ഒരുക്കി ഉദ്ഘാടനവും നടത്തി.
എയർ ആംബുലൻസ് ആയി ഉപയോഗിക്കുന്നതിന് മണിക്കൂറിന് 40000 രൂപയാണ് രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ എയര്‍ക്രാഫ്റ്റിന് ആവശ്യത്തിന് പൈലറ്റുമാരില്ലാത്തതിനാല്‍ പറക്കലിനുള്ള അനുമതിക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷനെ സമീപിക്കാനുമായില്ല. ഈ പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നത്.
ആവശ്യമെങ്കില്‍ പുനരാലോചന നടത്തുമെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: