കൊട്ടാരക്കര: വിലക്കയറ്റത്തിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റായി എംഎല്‍എ അയിഷാപോറ്റിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്. ജനങ്ങളുടെ നിത്യജീവിതം ദുരിതത്തിലാക്കുന്ന വിലക്കയറ്റത്തിനെതിരെ നടപടിയെടുക്കണമെന്നും കശുവണ്ടിത്തൊഴിലാളികളുടെ ദുരിതം അകറ്റാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടും നടന്ന മാര്‍ച്ച് പിണറായി സര്‍ക്കാരിനെതിരായ താക്കീതായി. പുലമണില്‍ നിന്നാംരംഭിച്ച മാര്‍ച്ച് മണികണ്ഠനാല്‍ത്തറയില്‍ പോലീസ് തടഞ്ഞു. ബിജെപി സംസ്ഥാനവൈസ് പ്രസിഡന്റ് പി.എം. വേലായുധന് ഉദ്ഘാടനം ചെയ്തു.
നീതി നടപ്പാക്കേണ്ടവര്‍ കാട്ടുനീതി നടപ്പാക്കുന്ന കാഴ്ചയാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ നിയമസഭയിലും പുറത്തും പ്രതികരിക്കുന്ന യഥാര്‍ത്ഥ പ്രതിപക്ഷമാണ് ബിജെപിയെന്ന് ദാമോദരന്‍ വിഷയത്തിലൂടെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു.
കള്ളനും കാവല്‍ക്കാരനും ഒരേ കപ്പലില്‍ തന്നെ സഞ്ചരിക്കുകയാണ്. സാന്റിയാഗോ മാര്ട്ടിന്, ചാക്ക് രാധാകൃഷ്ണന്, ചന്ദ്രശേഖരന് എന്നിവര്‍ക്കെല്ലാം വേണ്ടി എത്തുന്നത് മുഖ്യമന്ത്രിയുടെ നിയമോപദേശകനാണ്. പിണറായിക്ക് തൊഴിലാളികളെ തെരഞ്ഞെടുപ്പുകാലത്ത് മാത്രമെ ആവശ്യമുള്ളൂ. അതുകഴിഞ്ഞാല്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണ് ഭരണമെന്ന് വേലായുധന് ചൂണ്ടിക്കാട്ടി.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. നിത്യോപയോഗ സാധന വില കുതിച്ചുകയറുകയാണ്. കേന്ദ്ര സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെങ്കില്‍ സംസ്ഥാനത്തിന് എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍. രാജിവച്ച് പുറത്ത് പോകണം. അറിയാനുള്ള അവകാശത്തിന് സര്‍ക്കാര്‍ വിലങ്ങിട്ടിരിക്കുകയാണ്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് നീതി നിഷേധിക്കുകയാണ്. പട്ടികജാതി പീഡനം തടയാന്‍ ശക്തമായ നടപടികള്‍ എടുക്കാതെ അക്രമികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍. ജിഷ വധക്കേസില്‍ യഥാര്‍ത്ഥ പ്രതിക്ക് പകരം ഡമ്മിയെയാണ് പ്രതിയാക്കിയിരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നതില്‍ നിന്ന് പോലിസും സര്‍ക്കാരും ജിഷയുടെ കുടുംബത്തെ വിലക്കിയിരിക്കുകയാണ്. അറുപത് വര്‍ഷത്തെ മുന്നണിഭരണം കൊണ്ട് ഒന്നേകാല്‍ ലക്ഷം പട്ടികജാതി കുടുംബങ്ങളാണ് റേഷന്‍ കാര്‍ഡ് പോലും ഇല്ലാതെ വലയുന്നത്. കൂരയില്ലാത്തവര്‍ ഇതിലും കൂടുതലാണന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കശുവണ്ടി ഫാക്ടറികള്‍ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വോട്ട് നേടിയ എംഎല്‍എയെ കാണുമ്പോള്‍ ‘ഓടരുത് പോറ്റി ആളറിയാം’ എന്നാണ് തൊഴിലാളികള്‍ ഇപ്പോള്‍ പറയുന്നത്. കശുവണ്ടിത്തൊഴിലാളികളുടെ അടുപ്പില്‍ ചേര കയറുന്ന അവസ്ഥയിലായെന്നും വേലായുധന് പറഞ്ഞു.
ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് കരീപ്ര വിജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ജനറല്‍സെക്രട്ടറി അഡ്വ.പി. അരുള്‍, സെക്രട്ടറി അഡ്വ. വയയ്ക്കല്‍ സോമന്, സംസ്ഥാന സമിതി അംഗം രാജേശ്വരിരാജേന്ദ്രന്‍, മണ്ഡലം ജനറല്‍സെക്രട്ടറിമാരായ മാലയില്‍ അനില്‍, അമ്പലക്കര രമേശ്, ചാലൂക്കോണം അജിത്ത്, പത്തനാപുരം മണ്ഡലം പ്രസിഡന്റ് വില്ലൂര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് നേതാക്കളായ അണ്ടൂര്‍ രാധാകൃഷ്ണന്, പുലമണ്‍ ശ്രീരാജ്, പ്രകാശ് വിലങ്ങറ, ശ്രീനിവാസന്, ഷാലുകുളക്കട, രാജഗോപാല്‍, വിദ്യ കരുവായം, അമ്പിളി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: