കൊച്ചി: ഹൈക്കോടതിക്കു മുന്നില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനം.
അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് മാധ്യമപ്രതിനിധികളും അഭിഭാഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ശുപാര്‍ശയില്‍ സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടാകും. തിരുവനന്തപുരത്ത് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. പൂട്ടിയിട്ട മീഡിയ റൂം തുറക്കുന്ന കാര്യം ചീഫ് ജസ്റ്റിസ് തീരുമാനിക്കും. സംഘര്‍ഷത്തിന് പുറമേയുള്ള കേസുകള്‍ ഡിസിപി അന്വേഷിക്കും.
ജൂലൈ 20നു ഹൈക്കോടതി പരിസരത്തുണ്ടായ അനിഷ്ട സംഭവങ്ങളും അതിലേക്കു നയിച്ച സാഹചര്യങ്ങളുമാണു ജുഡീഷ്യല്‍ കമ്മിഷന് അന്വേഷിക്കുക. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് കെ. രവികുമാര്‍, സെക്രട്ടറി എസ്. ഉണ്ണികൃഷ്ണന്, കേരള ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന് പ്രസിഡന്റ് എസ്.യു. നാസര്‍, പ്രോസിക്യൂഷന്‍സ് ഡയറക്റ്റര്‍ ജനറല്‍ മഞ്ചേരി ശ്രീധരന് നായര്‍, അഡീ. എജി രഞ്ജിത് തമ്പാന്, ബാര്‍ കൗണ്‍സില്‍ ചെയര്മാന് ജോസഫ് ജോണ്‍, അഡീ. സോളിസിറ്റര്‍ ജനറല്‍ എന്‍. നഗരേഷ്, ഐജി എസ്. ശ്രീജിത്ത്, മാധ്യമപ്രവര്‍ത്തകരായ കെ.സി. ഗോപകുമാര്‍, എ.എം. പ്രീതി, മാഹിര്‍ ഹനീഫ് തുടങ്ങിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഹൈക്കോടതിക്കു സമീപമുണ്ടായ സംഘര്‍ഷത്തില്‍ സുപ്രീംകോടതി ജഡ്ജി ഇടപെട്ടു. എല്ലാവരും സംയമനം പാലിക്കണമെന്ന് ജസ്റ്റിസ് കുര്യന് ജോസഫ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: