ചെറുതോണി: ഇടുക്കി – നേര്യമംഗലം സംസ്ഥാന പാതയുടെ ഭാഗമായ തട്ടേക്കണ്ണിയില്‍ വൈദ്യുതി വകുപ്പിന്റെ സ്ഥലം സ്വകാര്യ വ്യക്തി കൈയ്യേറി. ലോവര്‍ പെരിയാര്‍ കെഎസ്ഇബി ഡിവിഷന്റെ കീഴിലുള്ള നാലേക്കര്‍ ഭൂമിയാണ് സമീപവാസി കൈയ്യേറി കൃഷിയിറക്കിയത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി നടക്കുന്ന കൈയ്യേറ്റം ബോര്‍ഡിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ലോവര്‍ പെരിയാര്‍ പദ്ധതിയുടെ ഭാഗമായി ടണല്‍ നിര്‍മ്മിച്ചപ്പോള്‍ പുറംതള്ളിയ പാറമക്ക് 1987 ല്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സമീപത്തെ പുരയിടങ്ങളിലേക്ക് ഒഴുകി കയറി. ഇതോടെഈ ഭാഗത്ത് കൃഷിയും, കുടുംബതാമസവും അസാദ്ധ്യമാണെന്ന് ബോദ്ധ്യപ്പെട്ട് പ്രദേശവാസികള്‍ക്ക് കെ എസ് ഇ ബി അധികൃതര്‍ ഉചിതമായ നഷ്ടപരിഹാരം നല്കുകയുണ്ടായി. ഇത്തരത്തില്‍ ഒഴിപ്പിക്കപ്പെട്ട സ്ഥലമാണ് ഇപ്പോള്‍ സ്വകാര്യ വ്യക്തി കൈയ്യേറി കൃഷി ചെയ്തിരിക്കുന്നത്. 1989 ല്‍ ആകെ 16 കുടുംബങ്ങളെ കെ എസ് ഇ ബി നഷ്ടപരിഹാരം നല്കി മാറ്റി പാര്‍പ്പിക്കുകയും ഇവരുടെ കൈവശം ഉണ്ടായിരുന്ന അഞ്ചേക്കര്‍ ഇരുപത്തിയേഴര സെന്റ് ഭൂമി ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ 1999-2000 വര്‍ഷത്തില്‍ ഇടുക്കി എം എല്‍ എ ആയിരുന്ന പി പി സുലൈമാന്‍ റാവുത്തറുടെ ഇടപെടലിനെ തുടര്‍ന്ന് ഒരേക്കര്‍ ഭൂമി തട്ടേക്കണ്ണി ഗവണ്മെന്റ് എല്‍ പി സ്കൂളിന് ബോര്‍ഡ് വിട്ടു നല്കി. ഇതിനു പുറമേ 2005-2006 ല്‍ റോഷി അഗസ്റ്റിന് എം എല്‍ എ യുടെ ശുപാര്‍ശ പ്രകാരം വീണ്ടും 25 സെന്റ് ഭൂമി കൂടി ബോര്‍ഡ് കഞ്ഞിക്കുഴി പഞ്ചായത്തിന് വിട്ടു നല്കി. ഈ 25 സെന്റ് ഭൂമിയിലാണ് തട്ടേക്കണ്ണി സാംസ്കാരിക നിലയവും, അംഗന്‍വാടിയും, വായനശാലയും നിര്‍മ്മിച്ചിട്ടുള്ളത്. ബാക്കി നാലേക്കര്‍ രണ്ടരസെന്റ് ഭൂമിയാണ് 1989 ലെ കണക്കുകള്‍ പ്രകാരം കെ എസ് ഇ ബോര്‍ഡിനുള്ളത്. ബോര്‍ഡ് ഏറ്റെടുത്ത ഭൂമിയിലെ വിളകളായ കമുക്, കശുമാവ്, എന്നിവ അധികൃതര്‍ വെട്ടി നശിപ്പിക്കാതിരുന്നതുമൂലം സമീപവാസി ഇതില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ എടുത്തിരുന്നു. ഇതുമറയാക്കി പിന്നീട് കപ്പയും, വാഴയും കൃഷി ചെയ്തു തുടങ്ങുകയും അടുത്തിടെയായി തെങ്ങുംതൈകളും, കുരുമുളക് ചെടിക്ക് താങ്ങുകാലുകളായ മുരിയ്ക്കും നട്ടു പിടിപ്പിച്ചു. ഏറെ നാളായി നടത്തി വരുന്ന ഈ കൈയ്യേറ്റം സമീപവാസികള്‍ അധികൃതരെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ മൗനം പാലിക്കുന്നു. ഇതിനിടെ ഭൂമിയില്‍ താല്‍ക്കാലിക ഷെഡ്ഡ് നിര്‍മ്മിച്ചതു കണ്ട് വനം വകുപ്പ് നടപടിയെടുത്തെങ്കിലും പിന്നീട് ഭൂമി വനം വകുപ്പിന്റേതല്ലായെന്ന് കണ്ടെത്തിയതോടെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് പിന്‍വാങ്ങുകയായിരുന്നു. വനംവകുപ്പുമായി ബന്ധപ്പെട്ടുള്ള കോടതി ഉത്തരവുകള്‍ ഉയര്‍ത്തിക്കാട്ടി കോടതി ഭൂമി തനിക്ക് പതിച്ച് നല്‍കിയെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ കൈയ്യേറ്റവും, കൃഷിയും തകൃതിയായി നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: