കോട്ടയം: കോടിമത ചന്തക്കടവിലെ മാലിന്യ പ്രശ്നത്തിനും കൊടൂരാറ്റിലെ പോള നിര്‍മാര്‍ജനവും ചര്‍ച്ചചെയ്യാന്‍ ഇന്ന് യോഗം ചേരും. എംഎല്‍എയുടെ നേതൃത്വത്തില്‍ ചേരുന്ന ചര്‍ച്ചയില്‍ വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ആറ്റിലെ വെള്ളം താഴ്ന്ന് ഒഴുക്ക് കുറഞ്ഞതാണ് പോളയും മാലിന്യങ്ങളും നിറയാന്‍ ഇടയാക്കിയത്.
പോള നിറഞ്ഞതുമൂലം ജലഗതാഗതം വരെ തടസപ്പെട്ടിരുന്നു. കൊടൂരാറ്റിലെ പോളകള്‍ നീക്കം ചെയ്യുന്നതിനു നഗരസഭ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നതാണ്. പക്ഷേ ലക്ഷങ്ങള്‍ പദ്ധതികള്‍ക്കായി ചിലവഴിച്ചെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് ആയില്ല. കോട്ടയത്തുനിന്നും ആലപ്പുഴയ്ക്കും മറ്റു വിവിധ സ്ഥലങ്ങളിലേക്കും ബോട്ട് സര്‍വീസുകള്‍ ആരംഭിക്കുന്നതു കോടിമതയിലെ ബോട്ടു ജെട്ടിയില്‍നിന്നുമാണ്. കോടിമത പാലത്തിനു മുകളിലാണു പോളകള്‍ നിറഞ്ഞ് ആറ്റിലെ വെള്ളം പോലും കാണാനാവാത്ത രീതിയില്‍ കിടക്കുന്നത്. ബോട്ടു സര്‍വീസ് നടക്കേണ്ടതിനാല്‍ കൊടൂരാറ്റില്‍ കോടിമത പാലത്തിനു താഴെയുള്ള ഭാഗങ്ങളിലെ പോളകള്‍ നല്ലൊരു ശതമാനം നീക്കാനും അധികൃതര്‍ക്കു കഴിഞ്ഞിരുന്നു. പോളകള്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ ആറ്റിലൂടെ സഞ്ചരിക്കാന്‍ പോലുമാകാത്ത സാഹചര്യമാണു നിലവിലുള്ളത്.
കോടിമതയില്‍ നിലവിലുള്ള പാലത്തിനോടു ചേര്‍ന്നു പുതിയപാലം നിര്‍മിക്കുന്നതിനായി താത്കാലികമായി നിര്‍മിച്ച ബണ്ട് കാരണമാണു പോളകള്‍ താഴേക്ക് ഒഴുകിപ്പോകാത്തതെന്നും പറയപ്പെടുന്നു. മാസങ്ങള്‍ക്കു മുമ്പ് വള്ളങ്ങളും ബോട്ടുകളും സഞ്ചരിച്ചുകൊണ്ടിരുന്ന ജലപാത പൂര്‍ണമായും അടഞ്ഞുപോയ നിലയിലാണ്. പാലത്തിനു മുകള്‍ ഭാഗത്തെ പോള പൂര്‍ണമായും നീക്കം ചെയ്യണമെങ്കില്‍ ദിവസങ്ങളുടെ അധ്വാനം വേണ്ടിവരും. കൊടൂരാറ്റില്‍നിന്നും വാരിയെടുക്കുന്ന പോളകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കുന്നതിനായി നഗരസഭ കോടിക്കണക്കിനു രൂപ മുടക്കി നിര്‍മിച്ച മാലിന്യപഌന്റും ബയോഗ്യാസ് പ്ലാന്റും പ്രവര്‍ത്തനരഹിതമാണ്. കൊടൂരാറ്റിലെ കോടിമത പാലത്തിനു മുകളിലുള്ള പോളകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഗതാഗതം പുനഃസ്ഥാപിക്കമെന്നും ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് എംല്‍എയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുള്ളത്.
പോള വാരാനുളള യന്ത്രത്തിന്റെ വാടകയായി ദിവസം 1500 രൂപ നല്‍കണം. യന്ത്രം കൊണ്ടുവരാന്‍ പണമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന പ്രശ്നം പരിഹരിക്കാന്‍ പണം നല്‍കാമെന്ന് വളരെ വൈകി നഗരസഭ അറിയിച്ചതോടെയാണ് ഇന്ന് നടക്കുന്ന യോഗത്തിന്റെ പ്രസക്തിയേറിയത്. നഗരസഭാ ശുചീകരണ തൊഴിലാളികളാണ് കഴിഞ്ഞകാലങ്ങളില്‍ തോട്ടില്‍നിന്ന് പോള വാരിയിരുന്നത്.
ആറ്റിലെ ഒഴുക്ക് നിലച്ചതോടെ പോള തോട്ടിലേക്ക് കയറി. ലോറികളില്‍ മറ്റു സ്ഥലങ്ങളില്‍നിന്ന് മാലിന്യം കൊണ്ടുവന്ന് ആറ്റില്‍ ഒഴുക്കുന്നുണ്ട്. മഴ തുടങ്ങിയതോടെ തോട്ടില്‍ പെട്ടെന്ന് വെള്ളം പൊങ്ങി. വീടുകള്ക്കുളളില്വരെ മുട്ടറ്റം വെള്ളമുണ്ടായിരുന്നു. ഇതോടൊപ്പം മാലിന്യവും വീടുകളില്‍ കയറിതോടെ കനത്ത ആരോഗ്യഭീഷണി ഉയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: