കണ്ണൂര്‍: ഒന്നുമുതല്‍ 19 വയസ്സുവരെയുള്ള കുട്ടികളില്‍ കൊക്കപ്പുഴു, നാടവിര, കൃമി എന്നിവ മൂലമുണ്ടാകുന്ന വിരശല്യം ഇല്ലാതാക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 10ന് ദേശീയ വിരശല്യ നിവാരണദിന പരിപാടി സംഘടിപ്പിക്കുന്നു. വിരശല്യം കാരണം കുട്ടികളില്‍ വിളര്‍ച്ചയും പോഷണക്കുറവും മൂലമുണ്ടാകുന്ന മാനസിക, ശാരീരിക പ്രശ്നങ്ങള്‍ തടയാനാണ് ഈ പരിപാടി.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്ത്യയില്‍ 241 ദശലക്ഷം കുട്ടികള്‍ മണ്ണിലൂടെ ശരീരത്തിലെത്തുന്ന ഇത്തരം പരാദ ജീവികള്‍ മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കന്നവരാണ്. കേരളത്തില്‍ രോഗവ്യാപന നിരക്ക് 47.4 ശതമാനമാണ്. ആഗസ്്ത് 10 ന് എല്ലാ സര്‍കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലും അങ്കണവാടികളിലും വിരശല്യത്തിനെതിരായ ഗുളിക വിതരണം ചെയ്യും.
ഒന്നു മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നും 6 മുതല്‍ 19 വയസ്സുവരെയുള്ളവര്‍ക്ക് സ്കൂളുകളില്‍ വെച്ചും ആല്‍ബന്റസോള്‍-400 ഗുളിക നല്‍കും. 10ന് ഗുളിക ലഭിക്കാത്തവര്‍ക്ക് 17ന് നടക്കുന്ന മോപ്പ് അപ് ദിനത്തില്‍ ഗുളിക നല്‍കും. അധ്യാപകര്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കും. ഈ ആഴ്ചയോടെ പരിശീലനം പൂര്‍ത്തിയാക്കുമെന്ന് ഡിഎംഒ ഡോ.പി.കെ.ബേബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: