മൈക്രോ ഫൈനാന്‍സ് തട്ടിപ്പും വെട്ടിപ്പും നടത്തിയതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കും മറ്റുമെതിരെ വിജിലന്‍സ് പ്രഥമ വിവര റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി മുമ്പാകെ സമര്‍പ്പിച്ചെന്നുള്ള പ്രചാരണം മാധ്യമങ്ങളിലൂടെ നടക്കുകയാണ്. ഒരു കുറ്റകൃത്യത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടി മാത്രമാണ് അന്വേഷണ ഏജന്‍സി കോടതി മുമ്പാകെ എഫ്ഐആര്‍ സമര്‍പ്പിക്കുകയെന്നത്.
പ്രഥമ വിവര റിപ്പോര്‍ട്ട്, അന്തിമ റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കുന്നതിലൂടെ മാത്രം ഒരാളെ കുറ്റവാളിയാക്കുന്നതിന് നിയമം അനുശാസിക്കുന്നില്ല. എഫ്ഐആറിന്മേല്‍ ഫൈനല്‍ ചാര്‍ജ്ജ് രണ്ടുവിധമാണ്. അതിലൊന്ന് കുറ്റപത്രവും, മറ്റൊന്ന് റഫര്‍ ചാര്‍ജ്ജുമാണ്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനുശേഷം വിചാരണ തുടങ്ങി പ്രതിസ്ഥാനത്തു നില്‍ക്കുന്നയാളെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിക്കുന്നതുവരെ കുറ്റാരോപിതന് നിരപരാധിയാണെന്നാണ് കോടതികളുടെയും നിയമത്തിന്റെയും അനുമാനം.
വിചാരണ കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിക്കുന്നയാള്ക്ക് അത്യുന്നത നീതിപീഠമായ സുപ്രീംകോടതിവരെ താന്‍ നിരപരാധിയാണെന്ന് തെളിയിക്കുവാനും വിചാരണ കോടതികളുടെ ശിക്ഷാവിധി തെറ്റാണെന്ന് സ്ഥാപിച്ചെടുക്കുവാനും നിയമവ്യാഖ്യാനങ്ങള്‍ ഉണ്ടെന്നിരിക്കെ പ്രഥമ വിവര റിപ്പോര്‍ട്ട് എന്ന പേരില്‍ കോടതിയില്‍ സമര്‍പ്പിച്ച കേവല നടപടിയുടെ പേരില്‍ എസ്എന്‍ഡിപി യോഗത്തെയും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അതിന്റെ മറ്റ് ഭാരവാഹികളേയും കുറ്റവാളികളെന്ന മുന്‍വിധിയോടുകൂടി ചിത്രീകരിക്കുന്നത് സാമാന്യ നീതിയുടെ ലംഘനവും അധാര്‍മികവും അന്യായവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയുമാണ്.
അന്വേഷണ ഏജന്‍സി സമര്‍പ്പിക്കുന്ന മറ്റൊരു അന്തിമ റിപ്പോര്‍ട്ട് നമ്മുടെ ക്രിമിനല്‍ നടപടി ചട്ടമനുസരിച്ച് റഫര്‍ ചാര്ജുമാകാം. റഫര്‍ ചാര്‍ജ് എന്നാല്‍ എഫ്ഐആറിലെ ആരോപണങ്ങള്‍ വിശദമായ അന്വേഷണം നടത്തിയതില്‍ കുറ്റാരോപിതര്‍ നിരപരാധികളാണെന്നും, ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ നടന്നിട്ടില്ലായെന്നും, പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലാത്തതാണെന്നും, ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ സിവില്‍ കോടതിയിലൂടെ പരിഹാരം കാണാനാവുന്നതാണെന്നും സൂചിപ്പിച്ചുകൊണ്ട് അന്വേഷണ ഏജന്‍സി കോടതി മുമ്പാകെ സമര്‍പ്പിക്കുന്നത്.
നാട്ടുഭാഷയില്‍ പറഞ്ഞാല്‍ എഴുതിത്തള്ളുന്ന കേസ്. ഇപ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വെള്ളാപ്പള്ളി നടേശനെതിരെ സമര്‍പ്പിച്ചിട്ടുള്ള എഫ്ഐആറിനുമേല്‍ രണ്ടാമതു പറഞ്ഞ റഫര്‍ ചാര്‍ജ് അഥവാ പ്രതികള്‍ക്കെതിരെ എഫ്ഐആറില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ വിചാരണക്കാധാരമായി ഇല്ലെന്ന വ്യാഖ്യാനമാണ് വരേണ്ടത്. കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് സാക്ഷി മൊഴികളും തെളിവുകളും ശേഖരിച്ച് പ്രതിക്കെതിരെ കുറ്റപത്രത്തിലുള്ള കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനെ കുറ്റക്കാരനായി കാണരുതെന്നാണ് നിയമം അനുശാസിക്കുന്നതും. അതുതന്നെയാണ് സാമാന്യരീതിയും.
സുവ്യക്തമായ രേഖകളിലും ഇടപാടുകളെല്ലാം ബാങ്ക് വഴി ചെക്ക് മുഖേനയും നടന്നിട്ടുള്ളതാണ് മൈക്രോഫിനാന്‍സ് പദ്ധതി. അതുകൊണ്ടുതന്നെ മൈക്രോ ഫിനാന്‍സ് പദ്ധതി വളരെ സുതാര്യവുമാണ്. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള സ്വാശ്രയസംഘങ്ങള്‍ വഴി നടത്തി കൃത്യമായ തിരിച്ചടവ് നാളിതുവരെ നടത്തിപ്പോന്ന ഒരു പദ്ധതിയെ തകര്‍ക്കുവാന്‍ അച്യുതാനന്ദനെപ്പോലെയുള്ള നേതാവ് ഇറങ്ങിപ്പുറപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ്.
മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിയുന്നത് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള എഫ്ഐആറിലെ ആരോപണപ്രകാരം കുറ്റകരമായ ഗൂഢാലോചന ഐപിസി 120(ബി), സാമ്പത്തിക തിരിമറി, അഴിമതി നിരോധന നിയമം, വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കലും ഉപയോഗിക്കലും എന്നിവയാണ്. പ്രാഥമികമായി പറയുന്ന ക്രിമിനല്‍ ഗൂഢാലോചന ഇല്ലെന്നു മാത്രമല്ല സാമ്പത്തിക സ്ഥാപനത്തില്‍നിന്ന് വായ്പ എടുത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ബ്ലേഡ് പലിശക്കാരില്‍നിന്ന് പണംവാങ്ങി സാമ്പത്തികമായി അധഃപതിച്ചവര്‍ക്ക് കൊടുത്ത് അങ്ങനെയുള്ളവരെ സാമ്പത്തികമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചത് വളരെ സുതാര്യമായ പ്രക്രിയയിലൂടെ മാത്രമായിരുന്നു.
ആരോപിക്കപ്പെടുന്ന പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി ആര്‍ക്കെങ്കിലും സാമ്പത്തികമോ അല്ലാത്തതോ ആയ മറ്റുനാശനഷ്ടങ്ങള്‍ വരുത്തിയതായോ എഫ്ഐആറില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്നവര് ഏതെങ്കിലും വിധത്തില്‍ സാമ്പത്തികമോ അല്ലാതെയുള്ള നേട്ടങ്ങള്‍ ഉണ്ടാക്കിയതായോ സൂചനയില്ലെന്നു മാത്രമല്ല, അപ്രകാരം ഒരു പ്രഥമ നിഗമനത്തില്‍ അന്വേഷണ ഏജന്‍സിയായ വിജിലന്‍സ് നാളിതുവരെ എത്തിച്ചേര്‍ന്നിട്ടുമില്ല. അതുകൊണ്ടുതന്നെ വിജിലന്‍സിന്റെ ആരോപണത്തിലെ ക്രിമിനല്‍ ഗൂഢാലോചനയെന്ന വകുപ്പുപ്രകാരമുള്ള വിചാരണയ്ക്ക് പോലും സാധ്യതയില്ലാത്തതുമാണ്.
മറ്റൊരു ആരോപണം സാമ്പത്തിക തിരിമറിയാണ്. സാമ്പത്തിക തിരിമറി നടത്തി കുറ്റാരോപിതര്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കിയതായി ആരോപണമില്ല. വായ്പ എടുത്ത തുക ഉപഭോക്താക്കള്‍ക്കു കൊടുത്ത് അവരില്‍നിന്നും കൃത്യമായി തിരിച്ചടവ് ചെയ്തുകൊണ്ടിരിക്കെ സാമ്പത്തിക തിരിമറി നടത്തിയെന്നുള്ള ആരോപണം അടിസ്ഥാനരഹിതവുമാണ്. മറ്റൊരു ആരോപണം അഴിമതി നിരോധിത നിയമം എന്ന കുറ്റകൃത്യത്തെക്കുറിച്ചാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതിനായി ധനകാര്യസ്ഥാപനത്തില്‍ നിന്നും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി വായ്പ എടുത്ത് സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ ഉള്ളവര്‍ക്ക് നല്കിയ പണം ഇടപാട് കൃത്യമായി നടന്നുകൊണ്ടിരിക്കെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിലുള്ള കുറ്റകൃത്യമായി തീരുന്നതെങ്ങനെ? അടിസ്ഥാനരഹിതവും നീതിക്ക് നിരക്കാത്തതുമായ പരാതിക്കാരന്റെ ആരോപണം രാഷ്ട്രീയ ദുഷ്ടലാക്കിന്റെ പരിണിത ഫലവുമാണ്.
അച്യുതാനന്ദന് വെള്ളാപ്പള്ളി നടേശനോടുള്ള ശത്രുതയുടെ കഥ പുതുമയല്ലെന്ന് നിഷ്പക്ഷ ജനവിഭാഗത്തിന് അറിവുള്ളതാണ്. മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് നയാപൈസപോലും സ്വന്തം ആവശ്യങ്ങള്‍ക്കോ എസ്എന്‍ഡിപി യോഗത്തിനോ വേണ്ടി ഉപയോഗിക്കാത്ത വെള്ളാപ്പള്ളി നടേശന് ബിഡിജെഎസ് എന്ന രാഷ്ട്രീയ സംഘടന ഉണ്ടാക്കുകയും ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥിരം വോട്ടുകള്‍പോലും ബിഡിജെഎസിന്റെ പെട്ടിയില്‍ വീണതില്‍ കേരളത്തിലെ ഇടതും വലതും പക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് അച്യുതാനന്ദനും വി.എം.സുധീരനും വെള്ളാപ്പള്ളിയോടുള്ള രാഷ്ട്രീയ വിരോധത്തെക്കുറിച്ച് വളരെ നന്നായി അറിയാവുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷ ജനത.
ബിഡിജെഎസ് എന്ന രാഷ്ട്രീയ സംഘടനയ്ക്ക് വെള്ളാപ്പള്ളി നടേശന് രൂപംകൊടുത്തില്ലായിരുന്നുവെങ്കില് വിജിലന്‍സ് കേസിലെ പ്രതികള്‍ എന്ന എസ്എന്‍ഡിപി യോഗം നേതൃത്വത്തിനെതിരെയുള്ള ആരോപണം സംഭവ്യമേ ആവുമായിരുന്നില്ല. എസ്എന്‍ഡിപി യോഗ നേതൃത്വത്തില്‍ മൈക്രോ ഫിനാന്‍സ് പദ്ധതിയിലൂടെ ജീവിതദുരിതത്തില്‍നിന്നും രക്ഷനേടിയ ലക്ഷക്കണക്കായ ജനങ്ങളുടെ അഭിപ്രായം തേടാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ആരോപണമുന്നയിക്കരുതായിരുന്നു. കേരളത്തില്‍ കഴിഞ്ഞദിവസം ഒരു മുസ്ലിം സമുദായ നേതാവിനെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് അച്യുതാനന്ദനോ സുധീരനോ മിണ്ടാട്ടം ഉണ്ടായിരുന്നില്ല. വിജിലന്‍സിന്റെ എഫ്ഐആറില്‍ പ്രതിയായ മുസ്ലിം സമുദായ നേതാവിനോട് സംഘടനാ ഭാരവാഹിത്വങ്ങള്‍ രാജിവയ്ക്കുവാന്‍ ആവശ്യപ്പെടുവാനുള്ള നട്ടെല്ലുറപ്പ് അച്യുതാനന്ദനില്ല.
ഭാരതത്തിലെ നിയമ സംവിധാനം അനുസരിച്ച് ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍നിന്ന് വായ്പയെടുത്താല്‍ ആയതിന് അമിതപലിശ ഈടാക്കിയാല്‍ കേവലം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ സ്റ്റാമ്പുപോലും ഒട്ടിക്കാതെ ഒരു അപേക്ഷ നല്കിയാല് അമിത പലിശ വാങ്ങിയത് തിരികെ കൊടുക്കുവാന്‍ ഉത്തരവിടാം എന്നുള്ളതല്ലാതെ അമിതപലിശ വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് കുറ്റകൃത്യം നടന്നുവെന്ന് അച്യുതാനന്ദന്റെയും വിജിലന്‍സിന്റെയും ആരോപണം ആച്യുതാനന്ദന്റെ ഭാഷയില്‍ തന്നെ ‘അരി ആഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല.’ വിജിലന്‍സ് എഫ്ഐആറില്‍ പറയുന്ന കുറ്റകൃത്യങ്ങള്‍ ഒന്നും തന്നെ ഒരു വിജിലന്‍സ് എന്‍ക്വയറി കമ്മീഷന്റെ അഥവാ വിജിലന്‍സ് കോടതിയുടെ പരിധിയില്‍പ്പെടുന്നതുമല്ല.
2003 ല്‍ തുടങ്ങിയ മൈക്രോ ഫിനാന്‍സ് പദ്ധതി 2016 വരെ അടിസ്ഥാനപരമായ ഒരു ആരോപണത്തിനും വിധേയമായിട്ടില്ല. അച്യുതാനന്ദനും, ചില ജനപിന്തുണയില്ലാത്ത നേതാക്കന്മാര്ക്കും വെറും ആരോപണം ഉന്നയിക്കുന്നതിനുള്ള വിഷയമാണ് മൈക്രോഫിനാന്‍സ് പദ്ധതി. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഒന്നുംതന്നെ നടന്നതായി വിജിലന്‍സിന് തെളിയിക്കുവാനുമായിട്ടില്ല. പണമിടപാടിനെ കുറിച്ചുണ്ടാകുന്ന തര്‍ക്കങ്ങള്‍ സിവില്‍ കോടതിയിലൂടെ പരിഹാരം തേടേണ്ട കാര്യങ്ങളാണ്. രാഷ്ട്രീയ വിരോധം തീര്‍ക്കുവാന്‍ ഭരണസ്വാധീനം ഉപയോഗിച്ച് , നിയമരഹിതമായി വിജിലന്‍സിനെക്കൊണ്ട് വെള്ളാപ്പള്ളിക്കെതിരെയും ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യിച്ച്, അതിലൂടെ വെള്ളാപ്പള്ളി യോഗ നേതൃസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ അച്യുതാനന്ദന് എന്ത് അവകാശമാണുള്ളതെന്ന് അറിയുവാന്‍ കേരള ജനതയ്ക്ക് ആഗ്രഹമുണ്ട്.
ഭൂരിപക്ഷ സമുദായങ്ങളേയും സംഘടനകളേയും നിരന്തരം വേട്ടയാടി ന്യൂനപക്ഷ പ്രീണനം നടത്തുന്ന ഇടതുപക്ഷത്തിന് വെള്ളാപ്പള്ളിയുടെ അധികാരങ്ങളെ ചോദ്യംചെയ്യുവാന്‍ ആരും ലൈസന്‍സ് നല്‍കിയിട്ടില്ല. ജീവിതകാലം മുഴുവന്‍ ചെങ്കൊടിയേന്തി എന്നവകാശപ്പെടുന്ന അച്യുതാനന് പങ്കെടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ തന്റെ കൊച്ചുമകന്റെ മാത്രം പ്രായം വരുന്ന ഒരു സഖാവ് അദ്ദേഹത്തിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട സമയം അച്യുതാനന്ദനെ സഹായിക്കുവാന്‍, പ്രതിരോധിക്കുവാന്‍ എത്ര സഖാക്കള്‍ ഉണ്ടായിരുന്നുവെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
അധികാര രാഷ്ട്രീയത്തിനുവേണ്ടി കാലാകാലങ്ങളില്‍ ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ ജനസമൂഹത്തെ അവഗണിക്കുകയും ചെയ്ത ഇടതുപക്ഷത്തില്‍ ഏറ്റവും തലമുതിര്‍ന്ന നേതാവായിട്ടുപോലും അധികാരത്തിനുവേണ്ടി തുണ്ടുകടലാസില്‍ കുറിപ്പെഴുതി തന്റെ മകന്റെ മാത്രം പ്രായമുള്ള ദേശീയ നേതാവിന്റെ പോക്കറ്റില്‍ നിക്ഷേപിക്കേണ്ട ഗതികേട് എന്ത് സംശുദ്ധ രാഷ്ട്രീയത്തിന്റെ തെളിവാണെന്ന് പറയാന്‍ അച്യുതാനന്ദന് ബാധ്യസ്ഥനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: