കാസർകോട്: തൃക്കരിപ്പൂരിൽ വിമത വിഭാഗം സിപിഎം വിടാനൊരുങ്ങുന്നു. നേതൃത്വത്തിന്റെ തെറ്റായ നയസമീപനമാണ് കാരണം. പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗമാണ് പാർട്ടി വിടാനൊരുങ്ങുന്നത്. ഇത് വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കും.
അധികാരം ലഭിച്ചതോടെ പലരെയും തഴഞ്ഞുവെന്ന ആരോപണം വരെ വിമതർ ഉന്നയിക്കുന്നുണ്ട്. സിപിഎം ലോക്കൽ നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് സജീവ പ്രവർത്തകരുൾപ്പെടെ ഒരു വിഭാഗം കുറച്ച് കാലങ്ങളായി അകന്നു നിൽക്കുകയാണ്. ലോക്കൽ നേതാവിനെതിരെ നിരവധി ആരോപണങ്ങളാണ് വിമത വിഭാഗം ഉന്നയിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഒരു വിഭാഗവും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
അകന്നു നിൽക്കുന്നവരെ പാർട്ടിയുമായി വീണ്ടും അടുപ്പിക്കുന്നതിന് ജില്ലാ സെക്രട്ടറി കെ. പി. സതീഷ് ചന്ദ്രനുൾപെടെയുള്ള നേതാക്കൾ പലവട്ടം ചർച്ച നടത്തിയെങ്കിലും ലോക്കൽ നേതൃത്വത്തിന്റെ പിടിവാശി കാരണം ചർച്ചകൾ അലസിപ്പിരിയുകയാണ് ചെയ്തത്.
ഏരിയാ കമ്മറ്റിയുടെ ഇടപെടൽ കാര്യക്ഷമമായിരുന്നില്ലെന്ന അഭിപ്രായവും വിമതർ ഉന്നയിക്കുന്നു. നേരത്തെ പുത്തിലോട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സമാനമായ സ്ഥിതി വിശേഷം ഉണ്ടായിരുന്നു. പുത്തിലോട്ട് വലിയൊരു വിഭാഗം സിപിഎം പ്രവർത്തകർ സിപിഐയിൽ ചേർന്നിരുന്നു.
സിപിഐ നേതൃത്വത്തിൽ നിന്നും അനുകൂല മറുപടി ലഭിച്ചതോടെയാണ് ഇപ്പോൾ വിമത വിഭാഗം സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ ആലോചന നടത്തുന്നത്.
ആഗസ്റ്റിൽ തൃക്കരിപ്പൂരിൽ സ്വീകരണ പൊതുയോഗം സംഘടിപ്പിക്കാനും മന്ത്രിമാരുൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കാനും സിപിഐ നേതൃത്വം തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.
കാസർകോട് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്ന് സിപിഎമ്മിൽ ഉയർന്ന് വരുന്ന വിമത നീക്കം പാർട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിജയിച്ചാൽ ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്ന സിപിഎമ്മിന്റെ മോഹങ്ങൾക്ക് വിമത നീക്കം മങ്ങലേൽപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: