ആലപ്പുഴ: ആലപ്പുഴ നഗരത്തിന്റെ പരിസരപ്രദേശങ്ങളിൽ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം. തുമ്പോളി തീർത്ഥശ്ശേരി ജങ്ഷനുസമീപം വൻ കവർച്ച.
മൂന്നുവീടുകളിലാണ് മോഷണം നടന്നത്. തുമ്പോളി തീർത്ഥശ്ശേരി ജങ്ഷനു സമീപം ആര്യാട് ഗ്രാമപഞ്ചായത്ത് കൈമാപറമ്പിൽ കമലാസന്റെ മകൻ സുനിൽകുമാർ, ഇതിനു സമീപം കണ്ടത്തിൽ പുരുഷൻ, കുറ്റിപ്പുറത്തു മുരുകേശൻ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഇന്നലെ പുലർച്ചെയോടെയാണ് മോഷണം നടന്നതെന്നു കരുതുന്നു.
സുനിൽകുമാറിന്റെ വീട്ടിൽ വീട്ടുകാരെ മയക്കിക്കിടത്തിയാണ് 18 പവനോളം സ്വർണവും, 17,000 രൂപയും മോഷ്ടിച്ചത്. രാത്രി 12നും പുലർച്ചെ മൂന്നിനുമിടയ്ക്കാണ് ഇവിടെ മോഷണം നടന്നതെന്നു കരുതുന്നു. മൂന്നുമുറികളിലായി വച്ചിരുന്ന സ്വർണവും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവുമാണ് കവർന്നത്.
വീടിന്റെ പിൻഭാഗത്തെ വാതിലിന്റെ പട്ടിക ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. പുലർച്ചെ മൂന്നോടെ സുനിൽകുമാറിന്റെ അമ്മ ഉണർന്നപ്പോൾ വാതിൽ തുറന്നുകിടക്കുന്നതു കണ്ടാണ് മോഷണം നടന്നതായി അറിയുന്നത്. ഉടൻതന്നെ മക്കൾ പോലീസ് കൺട്രോൾറൂമിൽ വിവരമറിയിച്ചതിനെ തുടർന്നു പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.
ഇവരുടെ വീടിനു സമീപമുള്ള കണ്ടത്തിൽ പുരുഷന്റെ വീട്ടിലെ അടുക്കളവാതിൽ തുറന്ന് അകത്തുപ്രവേശിച്ച മോഷ്ടാവ് അവിടെനിന്നും ഒരു വെട്ടുകത്തി എടുത്തു. തുടർന്നു വീട്ടുകാർ ഉണർന്നതായി സംശയം തോന്നിയപ്പോൾ വെട്ടുകത്തിയുമായി രക്ഷപ്പെടുകയായിരുന്നുവെന്നു കരുതുന്നു. ഈ വെട്ടുകത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
മുരുകേശന്റെ വീട്ടിൽനിന്നും ആറായിരം രൂപയും ഒരുപവന്റെ വളയും മോഷ്ടിച്ചു. അലമാര കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാരൻ ഉണർന്നതിനെ തുടർന്നു മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നുവെന്നു പറയുന്നു.
സംഭവത്തെ തുടർന്നു നോർത്ത് പോലീസും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പുനടത്തി. പോലീസ് അന്വേഷണം ഊർജിതമാക്കി. തുമ്പോളി, പൂങ്കാവ് പ്രദേശങ്ങളിൽ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: