ന്യൂദൽഹി: തിരൂർ യാസിർ വധക്കേസിലെ പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടു. അഞ്ചു പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹൈക്കോടതി വിധി തള്ളിയ സുപ്രീംകോടതി പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ഗോപാലഗൗഡ, എ. കെ. ഗോയൽ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി നാരായണൻ, സുനിൽകുമാർ, മനോജ്കുമാർ, ശിവപ്രസാദ്, നന്ദകുമാർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
1998 ആഗസ്ത് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരൂർ കോട്ടിൽ വെച്ച് അയ്യപ്പൻ എന്ന യാസിറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. വിചാരണ നടപടികൾക്ക് ശേഷം മഞ്ചേരി സെഷൻസ് കോടതി കേസിലെ 8 പ്രതികളെയും വെറുതെ വിട്ടിരുന്നു. എന്നാൽ 2007 ജനുവരി 20ന് യാസിർ വധക്കേസിൽ പ്രതിചേർക്കപ്പെട്ട ആർഎസ്എസ് തിരുനാവായ ഖണ്ഡ് കാര്യവാഹ് രവീന്ദ്രനെതലക്കാട് വെച്ച് എൻഡിഎഫുകാർ വെട്ടിക്കൊന്നു. അഞ്ചുപ്രതികൾക്ക് പിന്നീട് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒരാളെ ഹൈക്കോടതി വെറുതെ വിട്ടു. കേസിലെ മറ്റൊരു പ്രതി വിചാരണയ്ക്ക് ഹാജരായില്ല.
പ്രതിചേർക്കപ്പെട്ടവരെ ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ മൂന്നു ദിവസം നീണ്ടു നിന്ന വാദംകേൾക്കലിന് ശേഷമാണ് പ്രതികളെ സുപ്രീംകോടതി വെറുതെവിട്ടത്. പ്രതികളെ കുറ്റവിമുക്തരാക്കിയ മഞ്ചേരി സെഷൻസ് കോടതിയുടെ കണ്ടെത്തലുകൾ സുപ്രീംകോടതി ശരിവെച്ചു.
കേസിലെ പ്രധാന സാക്ഷിയായ ബൈജു മതംമാറി അബ്ദുൾ അസീസ് ആയതാണെന്നും ഇയാളെ മതംമാറ്റിയത് യാസിറാണെന്നുമുള്ള വിചാരണ കോടതിയുടെ പരാമർശങ്ങൾ സുപ്രീംകോടതിയും ശരിവെച്ചു. കേസിലെ പ്രതിചേർക്കപ്പെട്ട് ആർഎസ്എസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കിയപ്പോൾ മാത്രമാണ് സാക്ഷിയായ അബ്ദുൾ അസീസ് കാണുന്നതെന്നും കോടതി പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയായ യാസിറിന്റെ സഹോദരൻ അയ്യപ്പനെ സാക്ഷിയായി വിസ്തരിക്കാതെ ഒഴിവാക്കിയതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരെ ബോധപൂർവ്വം കെട്ടിച്ചമച്ച കേസാണെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചു.
പ്രതിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര, ബീനാ മാധവൻ എന്നിവർ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: