പയ്യന്നൂർ (കണ്ണൂർ): ബിഎംഎസ് മേഖലാ പ്രസിഡണ്ട് അന്നൂരിലെ സി.കെ.രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സിപിഎമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളുരിലെ ഗിരീഷ് (38), കരിവെള്ളൂർ മലാപ്പിലെ റിജു (27) എന്നിവരെയാണ് കേസന്വേഷണം നടത്തുന്ന ശ്രീകണ്ഠപുരം സിഐ അബ്ദുൾ റഷീദും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടുമണിയോടെ മാരകായുധങ്ങളുമായി എത്തിയ സിപിഎം സംഘം വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും കൺമുന്നിലിട്ട് ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
പ്രതികളെ ഭാര്യയും മക്കളും തിരിച്ചറിഞ്ഞിരുന്നു. രാമചന്ദ്രനെ കൊലപ്പെടുത്തിയ സിപിഎം സംഘം വീടും, മുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും അടിച്ചു തകർക്കുകയും അക്രമം തടയാൻ ശ്രമിച്ച രാമചന്ദ്രന്റെ ഭാര്യ രജനിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആർഎസ്എസ് പ്രവർത്തകനായ വിനോദിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയാണ് കൊല്ലപ്പെട്ട രാമചന്ദ്രൻ. പയ്യന്നൂർ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറും ബിഎംഎസ് മേഖലാ പ്രസിഡണ്ടുമായ രാമചന്ദ്രനെ ജീവിക്കാൻ അനുവദിക്കില്ലെന്ന് സിപിഎം സംഘം നേരത്തെ ഭീഷണിയിയുർത്തുകയും വീട്ടുവരാന്തയിൽ റീത്ത് വെക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം രാമചന്ദ്രന്റെ ഓട്ടോറിക്ഷ വീട്ടുമുറ്റത്തിട്ട് തീവെച്ചു നശിപ്പിച്ച സംഭവവും ഉണ്ടായിരുന്നു. മുപ്പതോളം വരുന്ന സംഘമാണ് രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അറസ്റ്റിലായവരെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: