തിരുവനന്തപുരം: വീടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് നാലു വയസ്സുകാരിയടക്കം മൂന്നംഗ കുടുംബം കൊല്ലപ്പെട്ടു. ധനുവച്ചപുരം സ്വദേശിയും മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപം കുഴിക്കാട് വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അനില്‍രാജ്(33),അരുണ(27), മകള്‍ അലീഷ(4) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലിക്കാരന് വിളിച്ചിട്ടും ആരും പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് മണ്ണന്തല പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി കതക് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ദുരന്തവിവരം അറിയുന്നത്. റൂമില്‍ നിറയെ കരി പടര്‍ന്ന നിലയിലാണ്. അനിലിന്റെയും ഭാര്യയുടെയും മൃതദേഹം കട്ടിലിനുതാഴെയും കുഞ്ഞിന്റെ മൃതദേഹം കട്ടിലിലുമായാണ് കാണപ്പെട്ടത്. മൃതദേഹങ്ങള്‍ കരിമൂടിയ നിലയിലായിരുന്നു. സാംസങ് കമ്പനിയുടെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്.
ഫ്രിഡ്ജിന്റെ മുകള്ഭാഗം പൊട്ടിത്തെറിച്ചിട്ടുണ്ട്. റൂമിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞതായി കണ്ടെത്തി. താഴത്തെ നിലയില്‍ വേണ്ടത്ര വെന്റിലേഷന് ഇല്ലാത്തതാണ് ദുരന്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഫ്രിഡ്ജിലെ കംപ്രസറില്‍ നിന്ന് ചോര്‍ച്ച ഉണ്ടായതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ബണ്‍മോണോക്സൈഡ് ശ്വസിച്ചാണ് മരണകാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
ഫോറന്‍സിക് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പോസ്റ്റുമാര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഫോറന്‍സിക് വിഭാഗം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എന്നിവരുടെ റിപ്പേര്ട്ടുകള്ക്ക് ശേഷമെ കൂടുതല്‍ വിവരം അറിയാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: