കണ്ടശ്ശാംകടവ്: മണലൂര്‍ ഗ്രാമം തേടി നടന്ന കോടിപതിയെ കണ്ടെത്തി. ബുധനാഴ്ച നറുക്കെടുത്ത കേരള സര്‍ക്കാറിന്റെ മണ്‍സൂണ്‍ ബംബര്‍ മൂന്നു കോടി ലഭിച്ച ചിറയത്ത് അപ്പുക്കുട്ടന് മകന് മുരളിയെയാണ് മണലൂര്‍ നിവാസികള്‍ തേടിയിരുന്നത്.
കണ്ടശ്ശാംകടവ് ഇമ്മാനുവല്‍ ലക്കി സെന്ററില്‍ നിന്ന് വിറ്റഴിഞ്ഞ എംഎ32615 ടിക്കറ്റ് വാങ്ങിയ ഭാഗ്യവാനെ പെട്ടെന്ന് കണ്ടെത്താനായില്ല.
നിര്‍മ്മാണ തൊഴിലാളിയാണ് മുരളി. തൃപ്രയാറില്‍ ബ്യൂട്ടീഷ്യന് പ്രാക്ടിക്കല്‍ പഠിക്കുന്ന ഭാര്യ ഷില്‍നയും മക്കളായ ആദ്യാനന്ദ്, ദേവാനന്ദ് എന്നിവരോടൊപ്പം വാടക വീട്ടിലാണ് താമസം.
സ്വന്തം വീട് കാരമുക്ക് നാലു സെന്റ് കോളനിയിലായിരുന്നു.
പത്തൊമ്പത് വയസ്സു മുതല്‍ വീടിന്റെ ചുമതല തോളിലേറ്റിയപ്പോള്‍ മുതലുള്ള ഇരുപതു ലക്ഷം രൂപയുടെ പലിശക്കടം തീര്‍ത്ത് സ്വന്തമായി അഞ്ചു സെന്റ് സ്ഥലത്ത് ഒരു കൊച്ചു വീട് വെച്ച് ഏഴും നാലും വയസ്സായ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം.
നിര്‍മ്മാണ തൊഴിലും പൊതു പ്രവര്‍ത്തനവും തുടര്‍ന്നു കൊണ്ടു പോകണം എന്നിങ്ങനെ ലളിതമായ ആഗ്രഹങ്ങളെ ഈ കോടിപതിക്കുള്ളു.
ഒന്‍പതു വര്‍ഷമായി കേരള സര്‍ക്കാറിന്റെ ലോട്ടറിയെടുക്കുന്ന മുരളിയ്ക്ക് ലോട്ടറിയിനത്തില്‍ രണ്ടു വര്‍ഷം മുമ്പ് പതിനായിരംരൂപ മാത്രമാണ് സമ്മാനമായി ലഭിച്ചിരുന്നത്.
ഭാഗ്യദേവത കടാക്ഷിച്ച ബുധനാഴ്ച എന്നത്തേയും പോലെ രാവിലെ അയല്പക്കത്തെ ഗോകുവിന്റെ ചായക്കടയില്‍ ടിക്കറ്റ് വില്‍ക്കാനെത്തിയ വികലാംഗനും മണലൂര്‍ സ്വദേശിയുമായ അഭിഷേകിന്റെ കയ്യില്‍ നിന്നും കൂട്ടുകാരനായ ജാജുവിനോടൊപ്പം ടിക്കറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: